പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കൊടുമണിൽ കൂട്ടുകാർ ചേർന്ന് സുഹൃത്തിനെ വെട്ടികൊലപ്പെടുത്തി. അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷ് മിനി ദമ്പതികളുടെ മകൻ അഖിൽ (16) ആണ് കൊല്ലപ്പെട്ടത്. കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് ഹൈസ്കൂളിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കവേയാണ് മരണം.
അങ്ങാടിക്കൽ തെക്ക് എസ്എൻവിഎച്ച്എസ് സ്കൂളിന് സമീപം കദളിവനം വീടിനോട് ചേർന്ന റബർ തോട്ടത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് 1 നും 3 നും ഇടക്കാണ് സംഭവം. ഒമ്പതാം ക്ലാസ് വരെ അഖിലിന് ഒപ്പം പഠിച്ചിരുന്ന അങ്ങാടിക്കൽ വടക്ക് സ്വദേശിയും കൊടുമൺ മണിമലമുക്ക് സ്വാദേശിയും ചേർന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും അങ്ങാടിക്കൽ തെക്ക് എസ്എൻവിഎച്ച് എസ് സ്കൂളിൽ പത്താം ക്ലാസിലാണ്.
രാവിലെ അഖിലിനെ വീട്ടിൽ നിന്നും സൈക്കിളിൽ വിളിച്ച് ഇറക്കിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പറയുന്നു’- ഇവർ വന്ന രണ്ട് സൈക്കിൾ സംഭവസ്ഥലത്ത് ഇരിപ്പുണ്ട്. നേരത്തെ പ്രതികളിൽ ഒരാളെ അഖിൽ സമൂഹമാധ്യമങ്ങളിലൂടെ കളിയാക്കിയതായിരുന്നതായി വിവരമുണ്ട്. ഇതാണ് കൊലക്ക് കാരണമായതായും പൊലീസ് പറയുന്നു.
സംഭവ സ്ഥലത്തെ വിജനമായ പറമ്പിൽ വെച്ച് ഇരുവരും ചേർന്ന് ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തി. താഴെ വീണ അഖിലിനെ സമീപത്ത് കിടന്ന കോടാലി ഉപയോഗിച്ച് കഴുത്തിന് വെട്ടി. പിന്നിട് കമിഴ്ത്തി കിടത്തിയും വെട്ടി. ഇതിന് ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി.
ദൂരെ നിന്നും മണ്ണ്? കൊണ്ടുവന്ന് മുകളിൽ ഇട്ടു. ഇവരുടെ പ്രവർത്തികളിൽ സംശയം തോന്നിയ ഒരാൾ നാട്ടുകാരിൽ ചിലരെ കൂട്ടി സ്ഥലത്ത് എത്തി പരിശോധിച്ചു. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഇവർ സംഭവിച്ച കാര്യം തുറന്നുപറയുകയായിരുന്നു.
സ്ഥലത്തെമണ്ണ് മാറ്റിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് ഉടൻ സ്ഥലത്തെത്തി. പ്രതികളെ കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് സൂപ്രണ്ട് കെജി സൈമൺ, അടൂർ ഡിവൈഎസ്പി ജവഹർ ജനാർദ്, സിഐ ശ്രീകുമാർ എന്നിവർ സ്ഥലത്തെത്തി.