തൊടുപുഴ: വാടക നൽകാത്തതിന്റെ പേരിൽ മൂന്നംഗ കുടുംബത്തെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ വീട്ടുടമസ്ഥന്റെ ശ്രമം. വിവരമറിഞ്ഞ് നാട്ടുകാർ എത്തിയപ്പോൾ പട്ടിയെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമയ്ക്ക് എതിരെ നടപടി എടുക്കുമെന്നും കുടുംബത്തെ പുനരധിവസിപ്പിക്കുമെന്നും നഗരസഭ അറിയിച്ചു.
പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ച കൂരയ്ക്ക് വാടക നൽകിയില്ലെന്ന കാരണത്താലാണ് കുടുംബത്തെ ഉടമ ഇറക്കി വിട്ടത്. ഇടുക്കി തൊടുപുഴ മുതലക്കോടത്താണ് സംഭവം. ലോക്ക് ഡൗൺ കാരണം ജോലിക്കാൻ പോകാനാകാതെ വരുമാനം നിലച്ചതോടെയാണ് കൂലിവേലക്കാരനായ മാത്യുവിന് വാടക കൊടുക്കാനാകാതെ വന്നത്.
ഇതോടെയാണ് അഞ്ചുവയസ്സുകാരൻ ഉൾപ്പടെയുള്ള കുടുംബത്തെ ഇറക്കി വിട്ടത്. തൊടുപുഴ മുതലക്കോടം കുന്നുമ്മേൽ തോമസിന്റെ സ്ഥലത്തെ പ്ലാസ്റ്റിക് കൂരയിലാണ് അഞ്ചു മാസമായി കൂലിവേലക്കാരനായ മാത്യുവും ഹൃദ്രോഗിയായ ഭാര്യയും അഞ്ചു വയസുകാരനായ കുട്ടിയും വാടകയ്ക്ക് താമസിച്ചു വന്നിരുന്നത്.
ഇവരെ ഇറക്കിവിട്ടതറിഞ്ഞു സംഭവം അന്വേഷിച്ചു എത്തിയ നാട്ടുകാരെ പട്ടിയെ അഴിച്ചുവിട്ടു ഓടിക്കാൻ ശ്രമിച്ച സ്ഥലം ഉടമ കുന്നുമ്മേൽ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് റിട്ടയേർഡ് അദ്ധാപകൻ കൂടിയായ തോമസ് ഭീഷിണിപ്പെടുത്തിയതായും ഇറക്കിവിടാൻ ശ്രെമിച്ചതായും മാത്യു പറഞ്ഞു. വാടക കിട്ടാത്തതിനാൽ ഇന്നലെ കൂരയിലേക്കുള്ള വെള്ളവും വൈദ്യുതിയും തോമസ് വിച്ഛേദിച്ചിരുന്നു.
സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ നഗരസഭാ അധികൃതർ മാത്യുവിനും കുടുംബത്തിനും വാസയോഗ്യമായ വീടൊരുക്കുമെന്നും ഉറപ്പ് നൽകി. ഭീഷണിപ്പെടുത്തിയെന്ന മാത്യുവിന്റെ പരാതിയിലും തൊടുപുഴ പോലീസ് കുന്നുമ്മേൽ തോമസിനെതിരെ കേസ് എടുത്തു.
വീടിന് ചുറ്റും നിരവധി കെട്ടിടങ്ങൾ പണിത് തോമസ് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. ഇതിൽ പലതിനും കെട്ടിട നമ്പറില്ല. അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കുമെന്നും തോമസിനെതിരെ നടപടി എടുക്കുമെന്നും നഗരസഭ അറിയിച്ചു.