പാലക്കാട്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുഴൻ അടച്ച് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വിവാഹമടക്കമുള്ള പല വിശേഷങ്ങളും വിരലിലെണ്ണാവുന്നവരുടെ സാന്നിധ്യത്തിലാണ് നടക്കുന്നത്.
ഇപ്പോഴിതാ വധുവും വരനും മാത്രം പങ്കെടുത്ത ഒരു വിവാഹമാണ് ശ്രദ്ധേയമാവുന്നത്. വിവാഹശേഷം വധു വരന്റെ വീട്ടിലേക്കു കാറോടിച്ചു കയറിയായിരുന്നു ലോക്ഡൗൺ കാലത്ത് ഗൃഹപ്രവേശം.
ഗ്രാഫിക് ഡിസൈനറായ പാലക്കാട് ചിതലി സ്വദേശി ജിനുവിന്റെയും ഇൻഫോസിസ് ജീവനക്കാരി എറണാകുളം വെളിയനാട് സ്വദേശിനി സനാറ്റയുടെയും വിവാഹമായിരുന്നു കഴിഞ്ഞദിവസം.
ചോറ്റാനിക്കരയിൽ താലി കെട്ടിയ ശേഷം, രാവിലെ എട്ടരയോടെ വിവാഹവേഷത്തിൽ തന്നെ വധൂവരന്മാർ നേരെ പുറപ്പെട്ടു, പാലക്കാട്ടു ചിതലിയിൽ ജിനുവിന്റെ വീട്ടിലേക്ക്. നവവരനെയും അടുത്തിരുത്തി 190 കിലോമീറ്റർ കാറോടിച്ചു വന്നതിന്റെ ആവേശത്തിലാണു സനാറ്റ. വീട്ടിലെത്താൻ എടുത്തതു മൂന്നര മണിക്കൂർ.
ഇതിനിടെ, പലയിടത്തും പൊലീസ് പരിശോധനയുണ്ടായിരുന്നു. ചിതലിയിലെ വീട്ടിൽ വിരലിലെണ്ണാവുന്ന ബന്ധുക്കൾ മാത്രമാണു സ്വീകരിക്കാനുണ്ടായിരുന്നത്.
കല്ലേങ്കോണം റിട്ട. എസ്ഐ കെ.ജയപ്രകാശിന്റെയും കെവി ലളിതയുടെയും മകനാണു ജിനു. സനാറ്റ വെളിയനാട് ചീരക്കാട്ടിൽ റിട്ട.അധ്യാപകൻ ബാലകൃഷ്ണന്റെയും ഓമനയുടെയും മകളാണ്.