മലപ്പറം: കിടപ്പുമുറിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ അറസ്റ്റിലായി. പരവക്കൽ സ്വദേശിയായ സുധീഷിനെയാണ് (24) കൊളത്തൂർ സിഐ പിഎം ഷമീർ അറസ്റ്റ് ചെയ്തത്. രാത്രിവന്നു കാമുകൻ വിളിച്ചിട്ട് വീട്ടിൽനിന്നും പെൺകുട്ടി ഇറങ്ങിവന്നില്ല. ഇക്കാര്യത്തെ ചൊല്ലി പിറ്റേദിവസം കാമുകൻ ഫോണിലൂടെ ദേഷ്യപ്പെട്ടതോടെ മനംനൊന്ത് 10ാംക്ലാസുകാരി കിടപ്പുമുറിയിൽ സാരിയിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു.
ഇതോടെയാണ് ആത്മഹത്യ പ്രേരണാകുറ്റത്തിന് കാമുകൻ അറസ്റ്റിലായത്. ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് എസ്എസ്എൽസി പരീക്ഷകൾ മാറ്റിവച്ചതിനാൽ കഴിഞ്ഞ മാർച്ച് 23 മുതൽ ഒറ്റക്ക് താമസിക്കുന്ന വല്യമ്മയുടെ വീട്ടിലായിരുന്നു ആത്മഹത്യ ചെയ്ത പെൺകുട്ടി താമസിച്ചിരുന്നത്ത്.
കഴിഞ്ഞ 7ാം തീയതി വൈകിട്ടാണ് കിടപ്പുമുറിയുടെ സമീപത്തായി സാരിയിൽ കെട്ടി തൂങ്ങി മരണപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടത്തിയതിലും മഞ്ചേരി മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം നടത്തിയ പോസ്റ്റുമാർട്ടത്തിലും മരണത്തിൽ എന്തെങ്കിലും അസ്വഭാവികതയോ കുട്ടിക്കെതിരെ എന്തെങ്കിലും അതിക്രമങ്ങൾ നടന്നതായോ കണ്ടെത്തിയിരുന്നില്ല.
തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി യുടെ മേൽനോട്ടത്തിൽ കൊളത്തൂർ സിഐ യുടെ നേതൃത്വത്തിൽ സയന്റി ഫിക് ഓഫീസർ ഫിംഗർപ്രിന്റ്,സൈബർ ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതിക്ക് കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സൂചന കിട്ടി. ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മൂന്നു മാസത്തിലേറെയായി പ്രതി കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നും നിരന്തരം രാത്രികളിൽ കുട്ടിയെ വല്യമ്മയുടെ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും കുട്ടി മരിക്കുന്നതിന്റെ തലേ ദിവസം രാത്രിയിൽ പ്രതി ആവശ്യപ്പെട്ടതിൽ കുട്ടി വീടിന് പുറത്ത് ഇറങ്ങി വരാത്തതുമൂലം പിറ്റേന്ന് കുട്ടിയെ ഫോണിൽ കൂടി അധിക്ഷേപിച്ചും കട്ടിയുമായി ഇനി ഒരിക്കലും യാതൊരു ബന്ധവുമുണ്ടാകില്ലയെന്നും പറഞ്ഞ് വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
ഇതിനെ തുടർന്ന് കുട്ടി കടുത്ത മാനസിക വിഷമത്താൽ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ഫോണിൽ കൂടി ബന്ധപ്പെട്ട കുറ്റത്തിന് പോക്സോ നിയമപ്രകാരമുള്ള കുറ്റത്തിനും കേസെടുത്തതായി സിഐ അറിയിച്ചു.
എസ് ഐ റെജിമോൻ, എസ്സിപിഒ ഷറഫുദ്ദീൻ, സിപിഒ സൗമ്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ആവശ്യമെങ്കിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്നും പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും ഫോറൻസിക് വിഭാഗത്തിന് കൈമാറുമെന്നും സിഐ പറഞ്ഞു.