തിരുവനന്തപുരം: കോവിഡ് നിധിയിലേക്ക് സക്കാത്ത് ചോദിച്ചതിനെ ആക്ഷേപിച്ച ലീഗിന്റെ അയോഗ്യനാക്കപ്പെട്ട എംഎൽഎ കെഎം ഷാജിക്ക് മുഖ്യമന്ത്രിയുടെ മറുപടി. കെഎം ഷാജി എംഎൽഎയ്ക്ക് വികൃതമനസ്സെന്ന് പിണറായി വിജയൻ പറഞ്ഞു.
ഷാജിയുടേത് പൊതുപ്രവർത്തകനിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയാത്ത നടപടി. ദുരിതാശ്വാസനിധിയിൽ നിന്ന് പണമെടുത്തല്ല കേസുകൾ നടത്തുന്നത്. പാവങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും പരാമർശം ലീഗ് ഗൗരവമായി എടുക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ
നമ്മുടെ സംസ്ഥാനത്ത് എംഎൽഎയായിരിക്കുന്ന ഒരാളിൽ നിന്ന് ഇത്തരം ഒരു വാചകം വരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? എനിക്കിത് വിശ്വസിക്കനേ കഴിയുന്നില്ല. കെഎം ഷാജി ഇത്തരത്തിൽ ഒരു പോസ്റ്റ് ഇടുമെന്ന് വിശ്വസിക്കാനാവുന്നില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇവിടെ കെഎം ഷാജിയുടെ പാർട്ടി പൂർണമായി സഹകരിച്ച് നിൽക്കുകയാണ്.
എല്ലാതരത്തിലും സർക്കാർ പ്രവർത്തനങ്ങളോട് പൂർണമായി സഹകരിക്കുകയാണ്. ഇന്നലെ പോലും സംസ്ഥാനത്ത ആകെയുള്ള ആംബലുൻസുകളുടെ എണ്ണം അവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചിട്ടുണ്ട്. ഞാനത് എല്ലാ ജില്ലാകലക്ടർമാർക്കും വിവരം നൽകിയിരിക്കുകയാണ്. കാരണം ആ ആംബുലൻസുകളെല്ലാം കോവിഡ് പ്രതിരോധത്തിന് വേണ്ടി ഉപയോഗിക്കാം.
ഇത്തരമൊരു ഘട്ടത്തിൽ ഇതുപോലൊരു കാര്യം, ശുദ്ധ നുണ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണോ വക്കിലീന് ഫീസുകൊടുക്കുന്നത്. എന്തിനാണ് അങ്ങനെ ഒരു നുണ അവതരിപ്പിക്കുന്നത്. എന്തിനാണ് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. പാവപ്പെട്ട ഒരുപാട് ആളുകൾ നമ്മുടെ നാട്ടിലുണ്ട്. ഈ സാങ്കേതിക കാര്യങ്ങളൊന്നും അറിയാത്ത ധാരാളം ആളുകൾ. എന്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, എങ്ങനെയാണ് വക്കീലിന് ഫീസ് കൊടുക്കുന്നത് അറിയാത്ത നിരവധി പേരുണ്ട്.
അവരെ തെറ്റിദ്ധരിപ്പിക്കാനാണ് ഷാജിയുടെ ശ്രമം. അതാണോ വേണ്ടത്. ഇതുപോലരു നിലപാട് എന്തുകൊണ്ട് എടുത്തു എന്ന് അദ്ദേഹത്തിന്റെ പാർട്ടി തന്നെ ഗൗരവമായി ആലോചിക്കണം ഇത്തരമൊരുഘട്ടത്തിൽ. ചിലവികൃതമനസുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അതാണ് സമൂഹമെന്നുകാണരുത്. അതാണ് നാട് എന്ന് തെറ്റിദ്ധരിക്കരുത്. നാടാകെ ഈ പ്രതിരോധത്തിൽ ഒന്നിച്ചുനിൽക്കുകയാണ്. ചിലർ ഒറ്റപ്പെട്ട രീതിയിൽ എന്തെങ്കിലും ശബ്ദമുണ്ടാക്കിയാൽ അതാണ് ഏറ്റവും വലിയ ശബ്ദമെന്ന് കാണേണ്ടതില്ല. നമുക്കിതിനെ ഒന്നിച്ച് നേരിടാനാവും ഒന്നിച്ച് അതീജിവിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെഎം ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു:
മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അടിയന്തിരമായും മഹല്ലു കമ്മിറ്റികൾ ചേർന്ന് ഈ വർഷത്തെ സക്കാത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകാൻ നിർദ്ദേശം നൽകേണ്ടതാണ്.
പ്രത്യേകിച്ച് അടുത്ത് തന്നെ ഷുക്കൂർ കേസിൽ വിധി വരാൻ ഇടയുണ്ട്; ഇആക ക്കു കേസ് വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ് കൊടുത്ത് വക്കീലിനെ വെക്കാനുള്ളതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ.
നേരത്തെ നിങ്ങൾ പ്രളയ കാലത്ത് മുഖ്യമന്ത്രിക്ക് കൊടുത്ത ഫണ്ടുണ്ടായത് കൊണ്ട് ഷുക്കൂർ , കൃപേശ് , ശരത്ത് ലാൽ ഷുഹൈബ് കേസിൽ നമ്മുടെ സഖാക്കൾക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ് കൊടുത്ത് വെക്കാൻ നമുക്കു പറ്റി!
അതുകൊണ്ട് സക്കാത്ത് മാത്രമല്ല വിഷു കൈനീട്ടം കൂടി കൈ നീട്ടി സർക്കാർ ഫണ്ടിലേക്ക് തരണം
മുഖ്യമന്ത്രിക്കു ഈ പൈസയൊക്കെ കൊടുക്കുമ്ബോൾ ‘എല്ലാം നമുക്കു വേണ്ടിയാണല്ലോ ഈശ്വര’ എന്ന ആശ്വാസത്തോടെ വേണം എല്ലാവരും കൊടുക്കാൻ