കൊല്ലം: ലോകത്തെ മനുഷ്യരാശിക്ക് മുഴുവൻ നാശം വിതച്ച് സംഹാര താണ്ഡവമാടുന്ന കോവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ വീണ്ടും നീട്ടിയിരിക്കുകയാണ്. മെയ് വരെയാണ് ഇപ്പോൾ ലോക് ഡൗൺ നീട്ടിയിരിക്കുന്നത്.
ഇപ്പോഴിതാ ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ പോലീസ് വാഹനം തടഞ്ഞതോടെ മറ്റൊരു വാഹനം പിടിക്കാന്‍ രോഗിയായ പിതാവിനെയും ചുമലിലേറ്റി മകന് ഓടിയത് ഒരു കിലോമീറ്ററോളം.ഇന്ന് ഉച്ചയ്ക്ക് കൊല്ലം പുനലൂരിലാണ് സംഭവം നടന്നത്. പുനലൂരിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികനെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതോടെയാണ് കുടുംബം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങിയത്.
എന്നാല്‍ പുനലൂര്‍ തൂക്കു പാലത്തിനടുത്തുവച്ച് പോലീസ് ഇവരുടെ ഓട്ടോ തടയുകയും മതിയായ രേഖകള്‍ കാണിച്ചെങ്കിലും പോലീസ് കടത്തിവിട്ടില്ലെന്നും വയോധികന്റെ കുടുംബം പറഞ്ഞു. ഇതേതുടര്‍ന്ന് മകന് മറ്റൊരു വാഹനം പിടിക്കാന്‍ പിതാവിനെയും തോളിലേറ്റി ഓടുകയായിരുന്നു. എന്നാല്‍ ഇവരുടെ പക്കല്‍ ആശുപത്രി രേഖകള്‍ ഇല്ലായിരുന്നെന്നാണ് പോലീസിന്റെ വാദം. സംഭവം അന്വേഷിക്കുമെന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് നാട്ടുകാരിൽ നിന്നുണ്ടാവുന്നത്.