ആലപ്പുഴ: കൊവിഡ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിക്കാൻ ഹൗസ് ബോട്ടുകളിൽ മുറികൾ തയ്യാറാക്കി ആലപ്പുഴ ജില്ലാ ഭരണകൂടം. ജില്ലയിലെ വിവിധയിടങ്ങളിലുള്ള ഹൗസ് ബോട്ടുകളിലാണ് ഇത്തരത്തിലുള്ള 500 ൽ പരം മുറികൾ സജ്ജീകരിച്ചിരിക്കുന്നത്.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഹൗസ് ബോട്ട് മുറികൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയത്. ഇതോടെ ജില്ലയിലെ കൊവിഡ് ബെഡ്ഡുകളുടെ എണ്ണം 1500 ൽ നിന്ന് 2000 ആക്കി ഉയർത്താൻ സാധിച്ചതായി ആലപ്പുഴ ജില്ലാ കളക്ടർ എം. അഞ്ജന പറഞ്ഞു.
ആലപ്പുഴ ജില്ലയിൽ 6,686 പേരാണ് കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നത്. 11 പേർ ആശുപത്രികളിലും 6675 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ ഇതുവരെ രണ്ട് പേരാണ് രോഗ വിമുക്തരായത്.
നിലവിൽ ജില്ലയിൽ കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് ചികിത്സയിലുള്ളത്.
ഇന്നലെയാണ് പുതുതായി ഒരാളെ കൂടി ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. വീടുകളിൽ പുതുതായി 119 പേരെ കൂടി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ ഇതുവരെ 512 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 480 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇനി 27 സാംപിളുകളുടെ ഫലം കൂടി അറിയാനുണ്ട്.