കണ്ണൂർ: പാലത്തായിയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിഷേധം ശക്തമായതോടെ പ്രതിയെ കണ്ടെത്താൻ റെയ്ഡുമായി പോലിസ്. കേസിലെ പ്രതിയും ബിജെപി നേതാവും അധ്യാപകനുമായ പദ്മരാജനെ കണ്ടെത്താൻ വേണ്ടിയാണ് നാല് ബന്ധുവീടുകളിൽ പോലിസ് റെയ്ഡ് നടത്തിയത്. എന്നാൽ, പ്രതിയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ലെന്നാണ് പോലിസ് പറയുന്നത്.
ഇതിനിടെ, കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിൽ മന്ത്രി കെകെ ശൈലജയുമായുള്ള ഫോൺ ഇൻ പരിപാടിയിൽ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പോലിസിനു നാണക്കേടാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടാവുമെന്നുമാണ് മന്ത്രി പ്രതികരിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി നിരവധി സാംസ്കാരിക പ്രവർത്തകർ സർക്കാരിനു കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, കേസിൽ ഇരയായ പെൺകുട്ടിയുടെ സഹപാഠിയിൽനിന്നു മൊഴിയെടുത്ത് തെളിവായി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. അധ്യാപകൻ പെൺകുട്ടിയെ പീഡിപ്പിക്കുന്നത് അറിയാമായിരുന്നുവെന്ന് സഹപാഠി നേരത്തേ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, മറ്റു കുട്ടികളോടും പത്മരാജൻ മോശമായി പെരുമാറിയിട്ടുണ്ടെന്നും അധ്യാപികമാരോട് പരാതി പറഞ്ഞിരുന്നുവെന്നും സഹപാഠി വ്യക്തമാക്കിയിരുന്നു. സഹപാഠിയുടെ മൊഴി കേസിൽ നിർണായക തെളിവാകുമെന്ന് വിലയിരുത്തൽ.