മഞ്ചേരി: തങ്ങളുടെ കുടുംബങ്ങളെ വിട്ട് പിരിഞ്ഞ് നിൽക്കുകയാണ് കോവിഡ് 19 ആയി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെല്ലാം. കുടുംബത്തിന്റെ കൂടി സുരക്ഷ കണക്കിലെടുത്ത് ആരോഗ്യ പ്രവർത്തകർ ആരും തന്നെ വീട്ടിലേക്ക് പോകാറില്ല. ഡോക്ടർമാരും നഴ്സുമാരും കുഞ്ഞ് മക്കളെയും ഉപേക്ഷിച്ച് ആണ് സമൂഹ നന്മയ്ക്കായി പോരാടുന്നത്.
മുലപ്പാൽ പോലും കുടിക്കാനാവാതെ തേങ്ങുന്ന കുഞ്ഞു മനസ്സുകളുടെ വാർത്ത ഇതിനകം പലപ്പോഴായി പുറത്തുവന്നു. ഇപ്പോൾ ഇതാ മലപ്പുറത്ത് നിന്നുമുള്ള ഒരു വാർത്തയാണ് വൈറലാകുന്നത്. 25 ദിവസമായി കാണാത്ത ഉപ്പയെ കാണണമെന്ന് വാശി പിടിച്ച് കരയുന്ന മൂന്ന് വയസ്സുകാരിയുടെ വാർത്തയാണ് ഏവരെയും കണ്ണീരിലാഴ്ത്തുന്നത്. ഇനിയ എന്ന പിഞ്ചോമലാണ് ഉപ്പയെ കാണെണമെന്ന് പറഞ്ഞ് വാശിപിടിച്ച് കരഞ്ഞത്.
മകളുടെ ആഗ്രഹം വാശിയായി മാറിയതോടെ ഉപ്പ ഓടിക്കുന്ന 108 ആംബുലൻസ് ദൂരെ നിന്നു കാണിച് കൊടുത്ത് മകളെ സന്തോഷിപ്പിക്കുകയാണ് ഉമ്മ ചെയ്തത്. മകളെ അകലെ നിന്നും കണ്ടെങ്കിലും അടുത്ത് ചെല്ലാനോ വാരി പുണർന്ന് ഒന്ന ചുംബിക്കാനോ കഴിയാത്തതിന്റെ സങ്കടം സഗീറിന്റെ കണ്ണുകളെ നിറച്ചു. പെരിന്തൽമണ്ണയിലെ ആംബുലൻസ് ജീവനക്കാരനായ വറ്റല്ലൂർ പള്ളിപ്പറമ്പിൽ സഗീർ വീട്ടിൽ പോയിട്ട് 25 ദിവസം കഴിഞ്ഞു. ഫോൺ മുഖേന ആണു വീട്ടുകാരുമായി ബന്ധം.
ഏക മകൾ ഉപ്പയെ കാണാൻ വാശി പിടിക്കുമ്പോൾ നാളെ വരും പറഞ്ഞു ഭാര്യ ആശ്വസിപ്പിക്കുമെന്നു സഗീർ പറയുന്നു. നാളെകൾ ആഴ്ചകൾക്കു വഴിമാറി. രോഗികളെയും കൊണ്ടു ആശുപത്രിയിലേക്കു കുതിക്കുമ്ബോൾ കുടുംബ കാര്യങ്ങൾ മാറ്റിവയ്ക്കുകയാണ്. ഇന്നലെ പുലാമന്തോൾ ഭാഗത്തുനിന്നു രോഗിയെ കൊണ്ടു വരുമ്പോൾ വീടിനു സമീപത്തുകൂടെ പോകുന്ന വിവരം ഭാര്യയെ വിളിച്ചു പറഞ്ഞു.
വീടിനു മുന്നിൽ മകളും ഭാര്യയും കാത്തിരുന്നു. കൂടെ രോഗി ഉള്ളതിനാൽ വണ്ടി നിർത്താതെ ഒന്നു കൈ വീശിക്കാണിച്ചു യാത്ര തുടർന്നെന്നു സഗീർ പറഞ്ഞു. കോവിഡ് കാലത്തെ ഈ സങ്കട കാഴ്ച ആംബുലൻസ് ഡ്രൈവർമാർക്ക് ഇടയിലും നൊമ്പരമായി.
കോവിഡ് വ്യാപിച്ചതോടെ മിക്ക 108 ആംബുലൻസ് ഡ്രൈവർമാർക്കും വീട്ടിൽ പോകാൻ സാധിക്കുന്നില്ല. കുടുംബത്തിന്റെ സുരക്ഷ കൂടി കണക്കിലെടുത്താണിത്. വീട്ടിലേക്ക് പോയാൽ തന്നെ ഉറ്റവരെയും ഉടയവരെയും ബന്ധു വീടുകളിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്യുന്നത് എല്ലാവരും.