വയനാട്: കോറോണ വ്യാപനം പ്രതിരേധിക്കാനായി പ്രഖ്യാപിച്ച ലോക്ഡൗണിൽ രണ്ടു ജില്ലകളിലായിപ്പോയ അമ്മയ്ക്കും മൂന്നര വയസ്സുകാരൻ മകനും 23 ദിവസങ്ങൾക്ക് ശേഷം പുനഃസമാഗമം. കൂടിച്ചേരലിന് വഴിയൊരുങ്ങിയതാകട്ടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുകമ്പാപൂർണമായ ഇടപെടലും.
കാസർകോട്ടെ ജോലിസ്ഥലത്ത് കുടുങ്ങിയ അമ്മയാണ് ഒട്ടേറെ പ്രതിബന്ധങ്ങൾ താണ്ടി വയനാട്ടിലുള്ള മകന്റെ അടുത്തെത്തിയത്. ലോക്ക്ഡൗണിൽ കുടുങ്ങി പിരിഞ്ഞിരുന്ന 23 ദിവസത്തിനു ശേഷമാണ് ഇരുവരും ഇന്നലെ കണ്ടത്. സ്വകാര്യ സ്കൂളിലെ അധ്യാപികയായ കാസർകോട് വിദ്യാനഗർ ഐടിഐ റോഡിൽ വാടക വീട്ടിൽ താമസിക്കുന്ന വയനാട് മാനന്തവാടിയിലെ ടി എസ് നിതാരയാണു മകൻ റിച്ചുവിന്റെ അടുത്തെത്താനുള്ള അനുമതിക്കായി ഓഫിസുകൾ കയറിയിറങ്ങിയത്.
മകന്റെ അരികിലെത്താനായി അനുമതി തേടിയ അമ്മയെ ജില്ലാ ഭരണകൂടം വട്ടം കറക്കിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസാണ് തുണയ്ക്കെത്തിയത്. കാസർകോട് സിവിൽ സ്റ്റേഷനിലെ ഡേ കെയറിൽ കുട്ടിയെ ആക്കിയായിരുന്നു അധ്യാപികയായ നിതാരയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഭർത്താവ് ടി വി സുജിത്തും ജോലിക്കു പോയിരുന്നത്.
മാർച്ച് 10 ന് ഡെ കെയർ അടച്ചതോടെ കുട്ടിയെ നോക്കാൻ ആളില്ലാതായി. 21ന് നിതാരയുടെ അച്ഛൻ ശശി കുട്ടിയെ വയനാട് മാനന്തവാടി വിൻസന്റ് ഗിരി പുതിയടത്തു മീത്തലെ വീട്ടിലേക്കു കൊണ്ടു പോയി. എന്നാൽ 21ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അമ്മയും കുഞ്ഞും രണ്ടു ജില്ലകളിലായി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട വയനാട് കലക്ടർ ഡോ.അദീല അബ്ദുല്ല കാസർകോട് കലക്ടറേറ്റിൽ ബന്ധപ്പെട്ടെങ്കിലും കുഞ്ഞിന്റെ അടുത്തെത്താനുള്ള വഴി തെളിഞ്ഞില്ല. തുടർന്ന് കോവിഡ് ജില്ലാ സ്പെഷൽ ഓഫിസർ അൽകേഷ് കുമാർ ശർമയെ വിളിച്ചു സങ്കടം ബോധിപ്പിച്ചു.
അദ്ദേഹം ഇടപെട്ട് കലക്ടർക്കും ഐജിക്കും നിർദേശം നൽകി. കലക്ടറേറ്റിൽ നിന്ന് 11നു രാവിലെ എത്താൻ നിർദേശം ലഭിച്ചു. പല തടസ്സങ്ങൾ പറഞ്ഞു വട്ടം കറക്കിയ അധികൃതർ വൈകിട്ട് 5 വരെ പാസ് വൈകിപ്പിച്ചു. അനുവദിച്ച പാസ്സിലെ സമയമാകട്ടെ 11ന് വൈകിട്ട് 6 മുതൽ ഇന്നലെ രാവിലെ 8 വരെ. ഒരു രാത്രി, 14 മണിക്കൂർ കൊണ്ട് സ്ഥലത്തെത്തണം. കാസർകോടു നിന്നു ഏർപ്പാടാക്കിയ താൽക്കാലിക വാഹനത്തിലായിരുന്നു യാത്ര പ്ലാൻ ചെയ്തത്.
എന്നാൽ പാസിൽ രേഖപ്പെടുത്തിയ നമ്ബറുള്ള വാഹനവുമായി വയനാട്ടിൽ പോയാൽ രണ്ടാഴ്ചത്തെ ക്വാറന്റീനിൽ കഴിഞ്ഞു മാത്രമേ മടങ്ങാൻ സാധിക്കുകയുള്ളുവെന്നു പറഞ്ഞതോടെ യാത്ര വീണ്ടും പ്രതിസന്ധിയിലായി. ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രവർത്തിക്കുന്ന കോവിഡ് സെല്ലിൽ വിളിച്ചപ്പോൾ ഓരോ ജില്ലയിലും ഓരോ വാഹനം എന്ന രീതിയിൽ 3 വാഹനത്തിലായി അനുമതി പാസ്സുമായി പോകാമെന്നായിരുന്നു മറുപടി. തുടർന്ന് കാസർകോട് അതിർത്തി വരെ നിതാരയെ ഭർത്താവ് എത്തിച്ചു.
കണ്ണൂർ അതിർത്തിയിൽ നിന്ന് സന്നന്ധ പ്രലർത്തകർ പുലർച്ചെ 4ന് കണ്ണൂർ വയനാട് അതിർത്തിയായ ബോയ്സ് ടൗണിലെത്തിച്ചു. ഇവിടെ നിന്ന് നിതാരയുടെ മാതാപിതാക്കളായ ശശിയും സിസിലിയും എത്തി കൊണ്ടുപോയി. പുലർച്ചെ അഞ്ചു മണിയോടെ അമ്മ കുട്ടിയുടെ സമീപമെത്തുകയും ചെയ്തു.