കൊച്ചി: ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിൽ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് തിരികെ ലഭിക്കുമെങ്കിലും കേസ് നടപടികൾ തുടരും. ഐപിസി ആക്ടും കേരള പൊലീസ് ആക്ടും പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസും പ്രകാരമാകും നടപടികൾ.
ഒരു മാസം മുതൽ മൂന്നു കൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന വിവിധ വകുപ്പുകളാണ് കേസിൽ ചുമത്തുന്നത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇതുവരെ 23,000ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ പൊലീസ് പിടിച്ചെടുത്തത്.
ആദ്യ ഘട്ടത്തിൽ വാഹനങ്ങളുടെ എണ്ണം കുറഞ്ഞതിനാൽ പൊലീസ് സ്റ്റേഷനുകളിൽത്തന്നെ സൂക്ഷിക്കുകയായിരുന്നു. വാഹനങ്ങൾ അധികമായതോടെയാണ് പൊലീസ് മറ്റു സാധ്യതകളിലേക്കു തിരിഞ്ഞത്. തിങ്കളാഴ്ച മുതൽ പൊലീസ് അറിയിക്കുന്ന മുറയ്ക്ക് ഉടമയ്ക്ക് സ്റ്റേഷനിലെത്തി വാഹനം തിരികെ കൊണ്ടുപോകാം.
ഇതിനായി ഉടമ സ്റ്റേഷനിൽ നിർദിഷ്ട ഉദ്യോഗസ്ഥൻ മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കണം.പൊലീസ് എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാക്കാമെന്ന കരാറിലായിരിക്കും വാഹനങ്ങൾ വിട്ടുനൽകുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങൾ ആദ്യം എന്ന ക്രമത്തിലായിരിക്കും തിരികെ നൽകുക.
നിലവിൽ നിയമലംഘനത്തിന് ചുമത്തുന്ന വകുപ്പുകൾ ഇങ്ങനെയാണ്: ഐ.പി.സി. 188 വകുപ്പു പ്രകാരം ഒരു മാസം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. ഈ നിയമപ്രകാരം പൊലീസിന്റെ ഉത്തരവ് ലംഘിച്ചതിലൂടെ മറ്റൊരാൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുകയാണെങ്കിൽ ആറുമാസത്തെ തടവുവരെ ലഭിക്കാം.
ഐ.പി.സി. 269 ഈ വകുപ്പുപ്രകാരം ആറുമാസത്തെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.കേരള പൊലീസ് ആക്ട് 118(ഇ) മൂന്നുവർഷം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.കേരള പകർച്ചവ്യാധി ഓർഡിനൻസ് 4(2)(എഫ്),5 കളക്ടറുടെ ഉത്തരവു പ്രകാരമുള്ള വിലക്ക് ലംഘിച്ചാൽ രണ്ടുവർഷം വരെ തടവോ 10,000 രൂപവരെ പിഴയോ ലഭിക്കാം.
വിട്ടുകൊടുക്കുന്ന വാഹനങ്ങൾ വീണ്ടും പിടിയിലായാൽ വകുപ്പ് മാറുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇപ്പോൾ പിടിയിലായവർക്കു ചുമത്തിയിരിക്കുന്നതെല്ലാം ജാമ്യം കിട്ടുന്ന വകുപ്പുകളാണ്. വിട്ടുനൽകുന്ന വാഹനങ്ങളുമായി വീണ്ടും പിടിയിലായാൽ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമായിരിക്കും കേസ്.