കോഴിക്കോട്: മാറാട്, ബേപ്പൂർ ഭാഗങ്ങളിലെ നാട്ടുകാരെ ഒരു മാസത്തോളമായി ഭീതിയിലാഴ്ത്തിയ ‘കള്ളൻ’ പിടിയിൽ. പയ്യാനക്കൽ മുല്ലത്ത് വീട്ടിൽ ആദർശ് (22) ആണ് പിടിയിലായത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള മറയായി ഇയാൾ കള്ളൻ വേഷം കെട്ടിയതെന്ന് പോലിസ് പറഞ്ഞു. ഇയാൾക്കെതിരേ പോക്സോ വകുപ്പു പ്രകാരവും പോലിസ് കേസെടുത്തിട്ടുണ്ട്.
സ്നേഹം നടിച്ചു പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിക്കാനാണ് പ്രതി ‘കള്ളൻ’ വേഷമിട്ടിരുന്നതെന്ന് പോലിസ് പറഞ്ഞു. ഒരു മാസത്തോളമായി മാറാട്, ബേപ്പൂർ ഭാഗങ്ങളിൽ വീടുകളുടെ വാതിലിൽ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും തുടർക്കഥയായതോടെ നാട്ടുകാർ ഭീതിയിലായിരുന്നു.ഒരു പ്രദേശത്ത് വീടിന്റെ വാതിലിൽ മുട്ടിയ ശേഷം തന്റെ ബൈക്കിൽ രക്ഷപ്പെടുന്ന പ്രതി മറ്റൊരിടത്തും ഇതു ആവർത്തിക്കും.
പോലിസിന്റെ കണ്ണുവെട്ടിക്കാനാണ് ഊടുവഴികൾ തിരഞ്ഞെടുത്തത്. വരുന്ന വഴിയിൽ കയ്യിൽ കരുതിയ കല്ല് റോഡിന്റെ ഇരുവശത്തുമുള്ള വീടുകൾക്കു നേരെ എറിയുകയും ചെയ്യും. ആളില്ലാത്ത വീടുകളിൽ പുറത്തെ പൈപ്പ് തുറന്നിടും. പൊറുതിമുട്ടിയ നാട്ടുകാർ കള്ളനെ തെരഞ്ഞ് റോഡിലിറങ്ങും. ഈ സമയത്ത് പെൺകുട്ടിയെ വീട്ടിൽകയറി പീഡിപ്പിക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നതെന്ന് പോലിസ് പറഞ്ഞു.
ലോക്ഡൗൺ വിലക്ക് ലംഘിച്ച് നാട്ടുകാർ കൂട്ടമായി കള്ളനെ പിടിക്കാൻ പുറത്തിറങ്ങുന്ന സ്ഥിതി എത്തിയതോടെ സൗത്ത് അസി.കമ്മിഷണറുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം മാറാട് പോലിസ് ഇൻസ്പെക്ടർ വിനോദന്റെ നിർദ്ദേശപ്രകാരം ആളുകൾ കള്ളനെ പിടിക്കാൻ പുറത്തിറങ്ങിയില്ല. റോഡിൽ ആളുകളെ കാണാത്തതിനാൽ പന്തികേടു തോന്നിയ പ്രതി ഒരു വീടിന്റെ കുളിമുറിയിൽ കയറി ഒളിച്ചു.
കുളിമുറിയിലേക്കു വന്ന സ്ത്രീ പ്രതിയെക്കണ്ട് ഒച്ചവച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ വ്യക്തമായി കണ്ട സ്ത്രീയിൽ നിന്നും വീട്ടുകാരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. സിസിടിവി ചിത്രങ്ങളും പരിശോധിച്ചു. തുടർന്ന് താസമ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. പോലിസെത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലം പ്രയോഗിച്ചാണ് പോലിസ് കീഴടക്കിയത്.