തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിനിടെ കള്ളം പറഞ്ഞ് യാത്ര ചെയ്യുന്നവർ പെട്ടു. അവരെ പിടികൂടാൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ രംഗത്തിറക്കി പൊലീസ്. എത്ര തവണ, എന്തെല്ലാം ആവശ്യങ്ങൾ പറഞ്ഞ് യാത്ര ചെയ്തിട്ടുണ്ടെന്നു വാഹന നമ്പർ നോക്കി ഒറ്റ നിമിഷം കൊണ്ട് കണ്ടെത്തുന്നതാണ് പുതിയ തന്ത്രം.
തിരുവനന്തപുരം സിറ്റി പൊലീസ് നടപ്പാക്കിയ ആപ്ലിക്കേഷൻ സംസ്ഥാന വ്യാപകമാക്കാനാണ് ആലോചന. ഇനി തടഞ്ഞ് നിർത്തി കാര്യം അന്വേഷിക്കലോ ചീത്തവിളിക്കലോ ഏത്തമിടീക്കലോ ഒന്നുമില്ല. ലോക്ഡൗണിനിടെ ഇറങ്ങുന്ന വാഹനത്തിന്റെ നമ്പർ എഴുതിയെടുക്കും, എവിടെ പോകുന്നൂവെന്ന് ചോദിക്കും.
പിന്നീട് തർക്കമൊന്നും കൂടാതെ കടത്തി വിടും. അനാവശ്യ യാത്രക്കിറങ്ങി ഇങ്ങനെ കടന്നു പോകുന്നവർ കള്ളം പറഞ്ഞ് പൊലീസിനെ കബളിപ്പിച്ച് മിടുക്കരായെന്ന് കരുതരുത്. നമ്പർ എഴുതിയെടുക്കുന്നത് റോഡ് വിജിൽ എന്ന ആപ്ലിക്കേഷനിലേക്കാണ്. യാത്രയുടെ ഉദേശവും രേഖപ്പെടുത്തുന്നുണ്ട്.
ഇതുകഴിഞ്ഞ് ഇനി ഏത് പരിശോധനാ കേന്ദ്രത്തിലെത്തിയാലും വണ്ടി നമ്പർ എഴുതുമ്പോൾ തന്നെ എത്ര തവണ യാത്ര ചെയ്തു, നേരത്തെ പറഞ്ഞ ആവശ്യങ്ങളെന്ത്, അവിടേക്കാണോ പോകുന്നതു തുടങ്ങിയവ കണ്ടെത്താനാവും. പറഞ്ഞത് കള്ളമാണന്ന് കണ്ടാൽ ഉടനടി കേസും അറസ്റ്റും പതിനായിരം രൂപ പിഴയും.
യാത്രക്കാരോട് പൊലീസ് തട്ടിക്കയറുന്നു, ചീത്ത വിളിക്കുന്നു തുടങ്ങി ആദ്യഘട്ടത്തിൽ ഉയർന്ന പരാതികളൊന്നും ഇത് ഉപയോഗിക്കുന്നതോടെ ഇല്ലാതാവുമെന്നാണു വിലയിരുത്തൽ. വർക്കല പൊലീസ് തയാറാക്കിയ ആപ്ലിക്കേഷൻ കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ ഏറ്റെടുത്ത് തിരുവനന്തപുരത്ത് നിർബന്ധമാക്കുകയായിരുന്നു.