കൊച്ചി: ലോകത്തെ മാനവരാശിയെ മുഴുവൻ ഭീതിയിലാഴ്ത്തി മഹാമാരിയായ കൊറോണ വൈറസ് അതിന്റെ സംഹാര താണ്ഡവം തുടരുകയാണ്. ചൈനയിലും അമേരിക്കയിലും ഇറ്റലിയിലും ഫ്രാൻസിലുമെല്ലാം കോവിഡ് 19 ദുരന്തം വിതയ്ക്കുമ്പോൾ അതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നത് ഇന്ത്യ മാത്രമാണ്. അതിൽ ഒന്നാമത് നിൽക്കുന്നത് കേരളം എന്ന കൊച്ചു സംസ്ഥാനവും.
രാജ്യം മുഴുവൻ മാതൃകയാക്കുന്നത് കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആണ്. ധാരാളം പ്രമുഖരാണ് ഇക്കാര്യത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറേയും ആരോഗ്യപ്രവർത്തകരേയും പുകഴ്ത്തി രംഗത്തെത്തിയത്.
ഇപ്പോഴിതാ മലയാളത്തിലെ പ്രമുഖ സംവിധായകൻ സിദ്ദീഖ്.ചൈനയിലെ മന്ത്രിസഭയിൽ ഒരു പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കിൽ ലോകത്തിന് ഇന്നീ ദുരവസ്ഥ വരില്ലായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്ട ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊവിഡ് 19 ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ് . രോഗവ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ ചൈന വേണ്ടത്ര പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നില്ല. അതേസമയം ചൈനയിൽ രോഗം റിപ്പോർട്ട് ചെയ്തത് മുതൽ കേരളത്തിൽ വേണ്ട മുൻകരുതലുകൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു. അതിനാൽ തന്നെ ഇന്ത്യയിൽ ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലായിട്ടും മൂന്ന് പേരെയും ആദ്യഘട്ടത്തിൽ തന്നെ ചികിത്സിച്ച് ഭേദമാക്കാനും ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ആരോഗ്യവകുപ്പ് ശ്രദ്ധിച്ചിരുന്നു.