തിരുവനന്തപുരം: കോവിഡ് ആശങ്കയിൽ പ്രവാസി പ്രമുഖരമായുള്ള ചർച്ച പ്രഹസനമാണെന്ന അനാവശ്യ ആരോപണവുമായി എത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ചിലയാളുകൾ എത്ര കാലം മാറിയാലും ഒരു തരത്തിലും മാറില്ല എന്നതിന്റെ തെളിവ് കുടിയാണ് അദ്ദേഹം സർക്കാരിനെതിരെ നടത്തുന്ന വിമർശനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെപിസിസി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ കോൺഗ്രസിന്റെ സ്വരമാണ് പുറത്തുവരുന്നത്.
പ്രവാസി പ്രമുഖരമായുള്ള ചർച്ച പ്രഹസനമാണെന്നാണ് അയാൾ പറയുന്നത്. യഥാർത്ഥത്തിൽ കഥയറിയാതെ അയാൾ ആട്ടം കാണുകയാണെന്നും പിണറായി പറഞ്ഞു. വീഡിയോ കോൺഫ്രൻസിൽ ഇന്ത്യക്ക് പുറത്തുള്ള മലയാളി സമൂഹത്തിലെ പ്രമുഖർ പലരും അതിലുണ്ടായിരുന്നു. സാധാരണക്കാർ, സംഘടനാ നേതാക്കൾ, പ്രൊഷഷണൽ, ബിസിനസുകാരുൾപ്പെടെയായിരുന്നു.
ആദ്യംഘട്ടത്തിൽ അതാത് പ്രദേശങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ടും അവരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ടും ലോകകേരളസഭ നേതാക്കൾക്ക് കത്തയച്ചു. പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാൻ നോർക്കയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. ഇത് രണ്ടും കഴിഞ്ഞതിന് ശേഷമാണ് പ്രവാസികളുമായുള്ള വീഡിയോ കോൺഫ്രൻസ് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ സൗകര്യമുള്ളവരും അതത് രാജ്യങ്ങൽ ഇടപെടാൻ പര്യാപ്തരുമായ ഇരുപത് രാജ്യങ്ങളിലെ നാൽപ്പതുപേരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
അവരിൽ ചില ശതകോടീശ്വരൻമാരുമുണ്ട്. എംഎ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പൻ എന്നിവരാണ് അവർ. കൂടാതെ മുരളി തുമ്മാരുകുടി, അനിത പുല്ലയിൽ, ടി ഹരിദാസ്, എസ് ശ്രീകുമാർ, രവി ഭാസ്കർ, സജിത് ചന്ദ്രൻ, ഇന്ദുവർമ്മ, അബ്ദുള്ള ബാബ, ഡോ എം അനിരുദ്ധൻ, മാധവൻ പിള്ള. ഇവി രാധാകൃഷ്ണപിള്ള, വർഗീസ് കുര്യൻ, ഇഎം ജാബിർ, വീരാൻ കുട്ടി, പ്രശാന്ത് മങ്ങാട്ട് തുടങ്ങി നാൽപ്പോതോളം പേരുമായാണ് ബന്ധപ്പെട്ടത്. കേരളത്തിന് സംസ്ഥാനത്തിന് വേണ്ടി സംസാരിക്കാൻ പറ്റാത്തവർ ആരാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെയെന്ന് പിണറായി പറഞ്ഞു.
പ്രവാസിസഹോദരങ്ങൾക്ക് കരുതലേകാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇവരുമായി വീഡിയോ കോൺഫ്രൻസ് നടത്താൻ തീരുമാനിച്ചത്. അതിനെ പോലും അസിഹിഷ്ണുതയോടെ കണ്ട് കുശുമ്പ് പറയുന്നവരെ കുറിച്ച് എന്താണ് പറയുകയെന്നും പിണറായി ചോദിച്ചു.