മൂവാറ്റുപുഴ: കൊറോണ വ്യാപനത്തെ ചെറുക്കാൻ പ്രഖ്യാപിച്ച ലോക്ഡൗൺ ലംഘിച്ച് അനാവശ്യമായി യാത്രചെയ്യുന്നവർക്ക് എതിരെ ദിനേന ആയിരത്തിലധികം കേസുകളാണ് കേരളാ പോലീസെടുക്കുന്നത്. അതു പോലെ തന്നെ പിടിച്ചെടുക്കുന്ന വാഹനങ്ങളും ഒട്ടും കുറവല്ല.
ഇപ്പോഴിതാ ലോക്ക്ഡൗൺ ലംഘിച്ച് പുറത്തു കറങ്ങി നടന്ന ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി ഭാര്യ. മൂവാറ്റുപുഴയിലാണ് സംഭവമുണ്ടായത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ എല്ലാ ദിവസവും ഭർത്താവ് ബൈക്കിൽ കറങ്ങുകയായിരുന്നു.
തുടർന്ന് വണ്ടി നമ്പർ സഹിതമാണ് ഭാര്യ പൊലീസിനെ അറിയിച്ചത്. മാതാപിതാക്കളുടെ സുഖവിവരങ്ങളന്വേഷിക്കാനാണ് ഇയാൾ വണ്ടിയുമെടുത്ത് പുറത്തിറങ്ങുന്നത്. ദിവസവും നിയമലംഘനം തുടർന്നതോടെയാണ് പൊലീസിനെ അറിയിക്കാൻ ഭാര്യ തീരുമാനിച്ചത്.
വാഹനത്തിൽ ചുറ്റുന്നയാളുടെ വിവരങ്ങൾ വിശദമായി ചോദിച്ചപ്പോഴാണ് പരാതിക്കാരി ഭാര്യ തന്നെയാണെന്നു പൊലീസിനു മനസ്സിലായത്. പൊലീസ് ഭാര്യയുമായി ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും പരാതി പിൻവലിക്കാൻ അവർ തയാറായില്ല.
മാതാപിതാക്കളെ കാണാൻ പോകുന്നതു മാത്രമല്ല പ്രശ്നം, ദിവസവുമുള്ള യാത്രയിൽ അയാൾക്ക് രോഗം ബാധിച്ചാൽ ഞാനും അനുഭവിക്കണമല്ലോ’ എന്നായിരുന്നു പൊലീസിനോടു ഭാര്യ പറഞ്ഞത്. എന്തായാലും ഭർത്താവിനോട് ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.