ചേർത്തല: അർത്തുങ്കൽ ആയിരംതൈയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ ചാരായം വാറ്റുന്നതിനിടെ അഞ്ച് ആർഎസ്എസ് പ്രവർത്തകരെ പൊലീസ് പിടികൂടി. 30 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ആയിരംതൈ പൊള്ളയിൽ ഷിബു (38), പട്ടണക്കാട് പുരാപ്പള്ളിയിൽ വിഷ്ണു (27), തൈക്കൽ കൊച്ചുകടപ്പുറത്ത് നവറോജി (48), കൊച്ചുകടപ്പുറത്ത് ഓംകാർജി (25), കോലപ്പശ്ശേരി അരുൺ സാബു (27) എന്നിവരാണ് അറസ്റ്റിലായത്.
തൈക്കൽ വർഗീയ കലാപക്കേസിലെ പ്രതിയും കൂട്ടത്തിലുണ്ട്. മദ്യശാലകൾ അടചചിട്ട സാഹചര്യത്തിൽ സമീപപ്രദേശങ്ങളിൽ ചാരായം വിൽക്കാനായിരുന്നു പദ്ധതിയെന്ന് പ്രതികൾ പറഞ്ഞു.
അതേസമയം കൊല്ലം കൊട്ടിയത്തും ലോക്ക്ഡൗൺ സാഹചര്യം മുതലെടുത്ത് ചാരായ വിൽപ്പന നടത്തിയ ബിജെപി പ്രവർത്തകർ അറസ്റ്റിലായി. പുലിയില തെറ്റിക്കുന്ന ക്ഷേത്രത്തിന് സമീപം പുത്തൻപുര വീട്ടിൽ ആരോമൽ (35), ചേർത്തല സ്വദേശി സജി (40) എന്നിവരെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേരും ആർഎസ്എസ് ബിജെപി പ്രവർത്തകരാണ്. നെടുമ്പനനോർത്ത് ത്രിവേണി ജങ്ഷനിൽ വൻതോതിൽ ചാരായവിൽപ്പന നടത്തുന്നതായി നാട്ടുകാരാണ് വിവരം നൽകിയത്.ചാരായവും 5000 രൂപയും പിടിച്ചെടുത്തു. രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
പൊലീസ് വാഹനത്തിന് പെട്ടെന്ന് എത്തിച്ചേരാൻ കഴിയാത്ത പ്രദേശത്ത് ചാരായം നിർമ്മിച്ച് വിൽപ്പന നടത്തിയതിന്റെ വിജയം ആഘോഷിക്കുകയായിരുന്നു ഇവർ. പ്രതികളെ കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡ് ചെയ്തു.