കൊല്ലം : യൂട്യൂബ് വീഡിയോയിൽ ചാരായം വാറ്റുന്നത് കണ്ടുപഠിച്ച് വീട്ടിൽ ചാരായമുണ്ടാക്കി വിറ്റുവന്ന യുവാവ് പോലീസ് പിടിയിലായി. പൂജപ്പുര ക്ഷേത്രത്തിനു സമീപം ഗൗരി വിലാസത്തിൽ ചന്ദ്രലാലാണ് പിടിയിലായത്.പ്രദേശത്ത് ചാരായം സുലഭമാണെന്ന വിവരം ലഭിച്ച പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് അറസ്റ്റ്.
മൂന്ന് ദിവസം മുമ്പ് ചന്ദ്രലാൽ ഭാര്യയെ വീട്ടിൽ നിന്ന് മാറ്റിയിരുന്നു. നിർമ്മാണ തൊഴിലാളിയായ ഇയാൾ യൂട്യൂബ് വീഡിയോ കണ്ടായിരുന്നു വാറ്റ് ഉപകരണങ്ങൾ നിമ്മിച്ചതും ചാരായം വാറ്റിയതുമെന്ന് പോലീസ് പറഞ്ഞു.
സമാന കേസിൽ പത്തനംതിട്ട കോന്നിയിലും ഒരു യുവാവ് പിടിയിലായിരുന്നു. കോന്നി താഴം മുരുപ്പേൽ നിഖിൽ (33) ആണ് വാറ്റിയ ചാരായവുമായി എക്സൈസ് പിടിയിലായത്. എട്ട് ലിറ്റർ ചാരായവുമായാണ് നിഖിലിനെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.
ഇയാളും യൂട്യൂബ് വീഡിയോ കണ്ടാണ് ചാരായം നിർമ്മിച്ചത്. ലോക് ഡൗണിന്റെ ഭാഗമായി ബിവറേജസ് പൂട്ടിയതോടെ കേരളത്തിൽ പലയിടങ്ങളിലും അനധികൃത മദ്യ നിർമ്മാണവും വിൽപ്പനയും റിപ്പോർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ കൊറോണ ബാധിച്ച് 2 പേർ മാത്രം മരിച്ചപ്പോൾ മദ്യം ലഭിക്കാതെ 9 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.