തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. 55 ലക്ഷം ഗുണഭോക്താക്കൾക്കാണ് 2400 രൂപ വീതം ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. ഇതിൽ പകുതിയോളം പേർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയും ബാക്കിയുള്ളവർക്ക് നേരിട്ട് വീടുകളിൽ എത്തിക്കുകയുമാണ് ചെയ്യുന്നത്.
സംസ്ഥാനത്തെ 1564 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് പെൻഷൻ വീടുകളിൽ എത്തിക്കുന്നത്. സംഘങ്ങളിലെ 7500 ഓളം ജീവനക്കാരാണ് പെൻഷൻ വിതരണത്തിൽ പങ്കാളികളാവുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാണ് പെൻഷൻ വിതരണം. വിതരണം മാർച്ച് 31 ന് തന്നെ പൂർത്തീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
സാമൂഹ്യ സുരക്ഷാ പെൻഷൻ പരമാവധി വീടുകളിൽ എത്തിച്ച് നൽകണമെന്ന് മന്ത്രി സഹകരണ സംഘങ്ങൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ പോകുവാൻ പ്രയാസമുണ്ടെങ്കിൽ ഭരണ സമിതിയുമായി ചർച്ച ചെയ്ത് പെൻഷൻ വീട്ടിലെത്തിക്കുവാൻ മറ്റു വഴികൾ ആലോചിച്ച് നടപ്പിലാക്കാൻ ശ്രമിക്കും. മറ്റ് വഴികൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ പരാതിക്ക് ഇടവരുത്താത്ത രീതിയിൽ പെൻഷൻകാരുടെ ബാങ്കിലുള്ള അക്കൗണ്ടിൽ തുക നിക്ഷേപിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതിസന്ധി കാലത്ത് ജനങ്ങളുടെ കയ്യിൽ തന്നെ പണമെത്തിക്കുക എന്ന സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കാൻ സഹകരണ മേഖല വലിയ പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.