തിരുവനന്തപുരം: കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോട്ടറി വിൽപ്പനയും നറുക്കെടുപ്പും നിർത്തിവെച്ചു. മാർച്ച് 31 വരെയാണ് നിർത്തിവെച്ചത്. വിറ്റുപോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രിൽ ഒന്നുമുതൽ നടത്തും. ഏപ്രിൽ ഒന്നു മുതൽ 14 വരെയായാണ് പുനഃക്രമീകരിച്ചിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ലോട്ടറി വിൽപ്പന താത്കാലികമായി നിർത്തിവെച്ചത്. വിൽപ്പന ശാലകളിൽ ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ മാർച്ച് 31 വരെയുളള ടിക്കറ്റുകൾ വിപണിയിൽ എത്തിക്കഴിഞ്ഞു. സമ്മർ ബമ്ബർ ഉൾപ്പെടെയുളള ലോട്ടറി ടിക്കറ്റുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. പലതും വിറ്റുപോയ പശ്ചാത്തലത്തിൽ ഇതിന്റെ നറുക്കെടുപ്പ് നടത്താതിരിക്കാൻ സർക്കാരിന് ആവില്ല. അതുകൊണ്ട് ഇവയുടെ നറുക്കെടുപ്പ് ഏപ്രിൽ ഒന്നുമുതൽ നടത്തുന്നവിധമാണ് പുനഃക്രമീകരിച്ചിരിക്കുന്നത്.
ഫലത്തിൽ ഏപ്രിൽ ഒന്നുമുതൽ നടക്കേണ്ട നറുക്കെടുപ്പുകളുടെ ടിക്കറ്റുകളുടെ വിൽപ്പനയാണ് നിർത്തിയിരിക്കുന്നത്. ഇതിൽ പ്രതിദിന ലോട്ടറികളും വരും.