കൊച്ചി: സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ തമ്മിൽ ഒരു മീറ്ററെങ്കിലും ദുരം പാലിക്കണമെന്ന സർക്കാർ നിർദേശം പാലിച്ച് ബിവറേജസ് ഔട്ട് ലെറ്റുകളും. പരസ്പരം അടുത്തടുത്താണ് വിദേശ മദ്യഷാപ്പുകളിൽ ക്യൂ നിൽക്കുന്നതെന്ന ആരോപണങ്ങളുണ്ടാകുന്നുണ്ട്. അതുകൊണ്ട് ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടണമെന്ന് അഭിപ്രായമുണ്ടായിരുന്നു.
എന്നാൽ ഇത്തരം ഔട്ട് ലെറ്റുകൾ പൂട്ടുകയല്ല അവിടങ്ങളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയാണ് വേണ്ടതെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു. കൃത്യമായ അകലം പാലിച്ചാൽ രോഗബാധയെ ഒരു പരിധി വരെ മറികടക്കാമെന്നിരിക്കെ ആ മർഗം പരീക്ഷിക്കുകയാണ് വകുപ്പ്.
പെട്ടന്ന് ഒരു ദിവസം സംസ്ഥാനത്ത് ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടുന്നത് വലിയ പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് എക്സൈസ് വകുപ്പ് ഇത്തരമൊരു തീരുമാനത്തിലെയത്. കേരളത്തിൽ ചാരായം നിരോധിച്ചപ്പോൾ ഉണ്ടായ അനുഭവം നമ്മുക്കു മുന്നിലുണ്ട്.
ബാർ ഹോട്ടലുകളെല്ലാം അടച്ചുപൂട്ടിയപ്പോഴും ഈത്തരം തിക്താനുഭവങ്ങൾ ഉണ്ടായിരുന്നു. ഇത്തരം മുൻകാല സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളുണ്ടായത്. ബിവറേജ്സ് ഔട്ട് ലെറ്റുകളിൽ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ പ്രാവർത്തികമായി എന്നാണ് ഔട്ട് ലെറ്റുകളിൽ നിന്നും ഇപ്പോൾ വ്യക്തമാകുത്.
ഉപഭോക്താക്കൾ പരസ്പരം അകലം പാലിച്ച് പ്രശ്നങ്ങളില്ലാതെ ക്യൂ നിൽക്കുന്നു. കേരളത്തിൽ കൊറോണ വൈറസ് പ്രതിരോധം സംബന്ധിച്ച അവബോധം ഏല്ലാ ജനങ്ങളിലേക്കും എത്തുന്നു എന്നതിനും തെളിവാണിത്.