കളമശേരി: കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന ഫ്രഞ്ച് യുവതി ഡിമേസർ ഫ്ലൂറിന് നഷ്ടപ്പെട്ട പണം ഡൽഹിയിലെ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ വഴി കളമശേരി പൊലീസ് കൈമാറി. ഇവർക്ക് നഷ്ടപ്പെട്ട പണവും പേഴ്സും കഴിഞ്ഞ ദിവസം നെടുമ്പാശേരി പൊലീസിന്റെ സഹായത്തോടെ കണ്ടെത്തിയിരുന്നു.
ഋഷികേശിലേക്ക് പോകുന്ന ഇവർക്ക് ഉത്തരാഖണ്ഡ് പൊലീസ് മുഖേന ഇത് എത്തിച്ചുനൽകാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഡൽഹിയിലെത്തിയ യുവതിക്ക് അവിടെ ടാക്സിക്കും ഹോട്ടൽ മുറി എടുക്കുന്നതിനും പണം തികയില്ല എന്നറിയിച്ചതിനാൽ കളമശേരി പൊലീസ് ഡൽഹി പൊലീസുമായി ബന്ധപ്പെട്ടു. ഡൽഹി പൊലീസിൽ ശശി തരൂർ എംപിയുടെ പാർലമെന്റ് സുരക്ഷാ ചുമതലയുള്ള മലയാളി പൊലീസ് ഓഫീസർ കളമശേരി വട്ടേക്കുന്നം സ്വദേശി ഷാജഹാൻ മുഖേന പണം ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഫ്രഞ്ച് യുവതിക്ക് കൈമാറി.
കളമശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ പി എസ് രഘു ഷാജഹാന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഫ്രഞ്ച് യുവതിയുടെ പേഴ്സിലുണ്ടായിരുന്ന 7100 രൂപ അയച്ചുകൊടുക്കുകയായിരുന്നു. പേഴ്സും ക്രെഡിറ്റ്-, ഡെബിറ്റ് കാർഡുകളും മറ്റും കൊറിയറായി അയച്ചിട്ടുണ്ടെന്നും രഘു പറഞ്ഞു. തുടർന്ന് യുവതിക്കും കുഞ്ഞിനും വാഹനസൗകര്യം ഉൾപ്പെടെയുള്ളവ ഡൽഹി പൊലീസ് നൽകി.
നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തുവെച്ച് ഞായറാഴ്ച രാത്രി പണമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതോടെയാണ് ഫ്രഞ്ച് യുവതിയുടെയും കുഞ്ഞിന്റെയും കഷ്ടകാലം തുടങ്ങുന്നത്. കൊറോണ ബാധിതരാണെന്ന് നാട്ടുകാർ തെറ്റിദ്ധരിക്കുകകൂടി ചെയ്തതോടെ അവർ ഒറ്റപ്പെട്ടു.
എറണാകുളം മെഡിക്കൽ കോളേജിന്റെ പരിസരത്തുനിന്നാണ് അവരെ കളമശ്ശേരി പോലീസ് കണ്ടെത്തുന്നത്. ആദ്യം ഭക്ഷണം വാങ്ങിനൽകി. പിന്നീട് ഫ്രഞ്ച് എംബസിയെ അറിയിച്ചു. ഇവർ യുവതിക്ക് പണമയച്ചു നൽകി.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഇവരുവരെയും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ഡൽഹിയിലേക്ക് കയറ്റി അയച്ചശേഷമാണ് പോലീസ് മടങ്ങിയത്. കളമശ്ശേരി സ്റ്റേഷനിലെ സിപിഒ രഘു നെടുമ്പാശ്ശേരി പോലീസുമായി ചേർന്ന് പഴ്സ് കണ്ടെത്താനുള്ള ശ്രമം തുടർന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഇവരുവരെയും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ഡൽഹിയിലേക്ക് കയറ്റി അയച്ചശേഷമാണ് പോലീസ് മടങ്ങിയത്. കളമശ്ശേരി സ്റ്റേഷനിലെ സിപിഒ രഘു നെടുമ്പാശ്ശേരി പോലീസുമായി ചേർന്ന് പഴ്സ് കണ്ടെത്താനുള്ള ശ്രമം തുടർന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഫ്രഞ്ച് യുവതിയും മകനും കയറിയ ഓട്ടോറിക്ഷ കണ്ടെത്തി. ഓട്ടോയുടെ പിൻഭാഗത്തുനിന്ന് പഴ്സ് കണ്ടെടുക്കുകയും ചെയ്തു. പഴ്സിൽനിന്ന് ഏഴായിരത്തിലധികം രൂപയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ഡ്രൈവിങ് ലൈസൻസും ശ്രീലങ്കൻ കറൻസിയുമാണു കിട്ടിയത്.