നേരത്തെ നിശ്ചയിച്ച കല്യാണങ്ങൾ കൊറോണ ബാധയുടെ സാഹചര്യത്തിൽ ഒഴിവാക്കേണ്ടി വരുമ്പോൾ അതിനോട് കല്യാണ മണ്ഡപങ്ങൾ സഹകരിക്കാത്ത വിഷയം തന്റെ ശ്രദ്ധയിൽപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ.
പലരും കല്യാണ മണ്ഡപങ്ങൾ നേരത്തെ ബുക്ക് ചെയ്തിട്ടുണ്ട്. ഓരോ കല്യാണമണ്ഡപവും നല്ല ഫീസാണല്ലോ അതിന് ഈടാക്കുന്നത്. കല്യാണം ഇപ്പോൾ നടക്കുന്നില്ല, ഇനി നടക്കുന്നുണ്ടെങ്കിൽത്തന്നെ കുറച്ചാളുകളെ വെച്ചുള്ള ഒരുപരിപാടിയേ ഉണ്ടാകൂ. കല്യാണം നടത്താത്ത കൂട്ടർക്ക് കല്യാണമണ്ഡപം ബുക്ക് ചെയ്തതിന്റെ തുക തിരിച്ചു ചോദിക്കുമ്പോൾ കിട്ടാത്ത ഒരു സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പണം തിരിച്ചു കൊടുക്കാതിരിക്കുന്നത് ചില പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ഘട്ടത്തിൽ ആ തുക തിരിച്ചുകൊടുക്കാതിരിക്കുകയെന്നത് നല്ലൊരു കാര്യമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാട്ടിനാകെ നഷ്ടം വരുന്ന സാഹചര്യമാണുള്ളത്.
എന്നാൽ തങ്ങളുടെ കാര്യം ഇതിലൂടെ ഭദ്രമാക്കിക്കളയാമെന്ന് കല്യാണ മണ്ഡപ ഉടമകൾ കരുതരുത്. ഇപ്പോൾ അവിടെ പരിപാടിയുണ്ടായില്ല എന്ന് കണക്കാക്കി ആ പണം തിരിച്ചു കൊടുക്കുന്നതാണ് ഉത്തമമായിട്ടുള്ള കാര്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിൽ വേണ്ട ഇടപെടൽ നടത്താൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.