സ്ത്രീവിരുദ്ധവും അശാസ്ത്രീയവുമായ പ്രസ്താവനകളിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന രജിത് കുമാറിനെതിരെ ഏഴ് വർഷങ്ങൾക്ക് മുൻപ് കൂവി പ്രതിഷേധിച്ചത് ഒട്ടും തെറ്റായി തോന്നുന്നില്ലെന്ന് തിരുവനന്തപുരം വനിതാ കോളേജ് വിദ്യാർഥിനിയായിരുന്ന ആര്യ സുരേഷ്.
അന്ന് അയാൾക്കൊപ്പമുണ്ടായിരുന്നത് ചില അധ്യാപകരുൂം രക്ഷിതാക്കളുമായിരുന്നെങ്കിൽ, ഇന്ന് എന്ത് കണ്ടാലും കയ്യടിക്കുകയും മറ്റുള്ളവരെ അസഭ്യം പറയുകയും ചെയ്യുന്ന കൂട്ടരുമാണെന്ന് ആര്യ പറഞ്ഞു.
‘ഞാൻ ചെയ്യാനുള്ളത് അന്ന് ചെയ്തു. പലരും പറയുന്നത് കേട്ടു രജിത് എന്ത് ചെയ്തു എന്നെന്തിനാണ് നോക്കുന്നത് ആ പരിപാടിയിൽ ഉള്ളത് മാത്രം നോക്കിയാൽ പോരെ എന്ന്. ആ പരിപാടി ഞാൻ കാണാറില്ലെങ്കിലും അയാൾ ഏത് രൂപത്തിൽ വന്ന് എന്ത് പറഞ്ഞാലും അതിനോട് യോജിക്കാൻ എനിക്ക് കഴിയില്ല. അന്ന് ഞാൻ ചെയ്തത് തെറ്റായിപ്പോയി എന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. – ആര്യ പറഞ്ഞു.
2013 ൽ വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധന യാത്രയിൽ തിരുവനന്തപുരം വനിതാ കോളേജിൽ വെച്ചാണ് ആര്യ രജിത് കുമാറിനെതിരെ പ്രതിഷേധിച്ചത്. ‘പുരുഷ വർഗ്ഗത്തിന് വെറും 10 മിനിറ്റ് മതി ബീജം ഒരു പെൺകുട്ടിയുടെ യൂട്രസിലേക്ക് അയക്കാൻ. ആൺകുട്ടികൾ ശ്രമിച്ചാൽ വളരെ വേഗം വളച്ചെടുക്കാൻ കഴിയുന്നവരാണ് പെൺകുട്ടികൾ.’ – ഇങ്ങനെയൊക്കെയായിരുന്നു അന്ന് രജിത്ത് നടത്തിയ പ്രസംഗം.
ഈ പ്രസംഗം കേട്ടുകൊണ്ടിരുന്ന ആര്യ, രജിത്തിനു നേരെ കൂവിക്കൊണ്ട് ഇറങ്ങിപ്പോകുകയായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ അവരെ പ്രാപ്തരാക്കുവാൻ വേണ്ടി കാസർഗോഡു മുതൽ തിരുവനന്തപുരം വരെ നടത്തിയ മൂല്യബോധന യാത്രയിലായിരുന്നു രജിത് കുമാറിന്റെ ഈ സ്ത്രീവിരുദ്ധ പ്രസ്താവന. ഇത് കൂടാതെ പല അശാസ്ത്രീയ പ്രചരണങ്ങളും ഇയാൾ നടത്താറുണ്ട്. ‘അഴിമുഖം’ ഓൺലൈന് നൽകിയ അഭിമുഖത്തിലായിരുന്നു ആര്യയുടെ പ്രതികരണം.