കണ്ണൂർ: തയ്യിലിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ ശരണ്യയുടെ കാമുകൻ നിതിൻ അറസ്റ്റിൽ. പ്രേരണാ കുറ്റം ചുമത്തിയാണ് നിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ ശരണ്യ കാമുകനെതിരെ മൊഴി നൽകിയിരുന്നു.
കുട്ടിയെ കൊല്ലാൻ പ്രേരിപ്പിച്ചത് കാമുകനെന്നാണ് ശരണ്യ പൊലീസിന് നൽകിയ മൊഴി. കാമുകനെതിരെ മൊഴി നൽകിയത് രക്ഷപ്പെടാനുള്ള തന്ത്രമാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എങ്കിലും ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
ശരണ്യയുടെ കാമുകനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിൽ കഴിയുമ്ബോഴും ശരണ്യയുടെ ഫോണിലേക്ക് കാമുകന്റെ ഫോണിൽ നിന്ന് 17 മിസ്ഡ് കോളുകൾ വന്നതായി നേരത്തെ പുറത്തുവന്നിരുന്നു.
ഫെബ്രുവരി 17 ന് രാവിലെയാണ് തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യപ്രണവ് ദമ്ബതികളുടെ ഒന്നര വയസുള്ള മകൻ വിയാന്റെ മൃതദേഹം തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. അടച്ചിട്ട വീട്ടിൽ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ ഒന്നര വയസുളള മകനെ കൊലപ്പെടുത്തിയത്. ഭർത്താവുമായി അകന്ന് സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാൽ ഞായറാഴ്ച ഭർത്താവിനെ വിളിച്ചുവരുത്തി വീട്ടിൽ താമസിച്ചു. പിറ്റേന്നു പുലർച്ചെയാണ് മകനെ കൊന്നത്. കുറ്റം ഭർത്താവിനുമേൽ ചുമത്തിയശേഷം കാമുകനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ പദ്ധതി.
പൊലീസ് ചോദ്യം ചെയ്യലിൽ ഭർത്താവാണ് മകനെ കൊന്നതെന്നാണ് ശരണ്യ ആവർത്തിച്ചത്. എന്നാൽ ഫൊറൻസിക് പരിശോധനയിൽ ശരണ്യ ധരിച്ച വസ്ത്രത്തിൽ ഉപ്പുവെളളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ശരണ്യയുടെ ഫോൺ കോളുകൾ പരിശോധിച്ചപ്പോൾ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്നുളള ചോദ്യം ചെയ്യലിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്.