തിരുവനന്തപുരം: കേരളത്തിൽ ഇനി കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ അപേക്ഷയിൽ മതം രേഖപ്പെടുത്താൻ രക്ഷിതാക്കൾക്ക് താൽപ്പര്യമില്ലെങ്കിൽ അതിന് പ്രത്യേക അപേക്ഷ നൽകേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്. അപേക്ഷയിൽ മതവും ജാതിയും ചേർക്കാൻ കോളമുണ്ട്. എന്നാൽ അത് ചേർക്കാൻ താൽപ്പര്യമില്ലെങ്കിൽ ബാധകമല്ല എന്ന് എഴുതിയാൽമതി. സെക്കുലർ എന്ന് ചേർക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതും രേഖപ്പെടുത്താം.
അപേക്ഷയിലെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘സമ്പൂർണ’ വെബ് പോർട്ടലിലേക്ക് അപ്ലോഡ് ചെയ്യുമ്പോൾ അവിടെയും ഇതേ സംവിധാനമുണ്ട്. ഇതിനായി സ്കൂൾ അധികൃതർ രക്ഷിതാവിൽനിന്ന് പ്രത്യേക സത്യപ്രസ്താവന എഴുതിവാങ്ങേണ്ട ആവശ്യമില്ല.
കുട്ടിയെ ചേർത്ത് കഴിഞ്ഞ് പിന്നീട് എപ്പോൾ വേണമെങ്കിലും കുട്ടിയുടെ മതമോ ജാതിയോ വേണമെന്ന് രക്ഷിതാക്കൾക്കോ വളരുമ്പോൾ കുട്ടിക്ക് തന്നെയോ തോന്നിയൽ മതവും ജാതിയും ഉൾപ്പെടുത്താൻ കഴിയുമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു എയ്ഡഡ് സ്കൂളിൽ കുട്ടിയുടെ മതം ചേർക്കേണ്ടതില്ലെന്ന് പറഞ്ഞപ്പേൾ അക്കാര്യം രേഖാമൂലം എഴുതിനൽകാൻ ആവശ്യപ്പെട്ടുവെന്ന വാർത്ത വിവാദമായിരുന്നു.