കിളിമാനൂർ : ശ്രീക്കുട്ടിക്ക് ഇനി അക്ഷരങ്ങൾ നനയാത്ത വീട്ടിൽ സുഖമായി പഠിക്കാം അന്തിയുറങ്ങാം. പുളിമാത്ത് പഞ്ചായത്ത് അരിനല്ലൂർ വാർഡിലെ കണ്ണമത്ത് ലക്ഷംവീട് കോളനിയിലെ സരസ്വതിക്കും മകൾ എംഎസ്സി പോളിമർ കെമിസ്ട്രി വിദ്യാർഥിനിയായ ശ്രീക്കുട്ടിക്കുമാണ് പഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ കൂട്ടായ്മയിൽ സിഡിഎസ് സ്നേഹവീട് ഒരുക്കിനൽകിയത്. ഒറ്റമുറി വീട്ടിൽ അസൗകര്യങ്ങളുടെ നടുവിൽ തികച്ചും അരക്ഷിതാവസ്ഥയിലായിരുന്നു ഇവർ അന്തിയുറങ്ങിയിരുന്നത്.
ആരുടെയും കണ്ണ് നനയിക്കുന്നതാണ് ശ്രീക്കുട്ടിയുടെയും അമ്മയുടെയും അവസ്ഥ. അച്ഛൻ ഉപേക്ഷിച്ചുപോയ ശ്രീക്കുട്ടി പഠനത്തിൽ മിടുക്കിയാണ്. ഒറ്റമുറി വീട്ടിൽ ശ്രീക്കുട്ടിക്ക് സ്വന്തം പുസ്തകങ്ങൾ നനയാതെ സൂക്ഷിക്കാൻ ഒരിടം ഇല്ലായിരുന്നു. വീട്ടിൽ സരസ്വതിക്കും ശ്രീക്കുട്ടിക്കുമൊപ്പം മറ്റു ചില ബന്ധുക്കൾ കൂടി ഉണ്ടായിരുന്നു. മകളുടെ പഠനത്തിന് തുക കണ്ടെത്താൻ വിഷമിച്ച സരസ്വതിക്ക് കണ്ണീരു മാത്രമായിരുന്നു കൂട്ട്. തുടർന്ന് ഈ കുടുംബത്തെ പുളിമാത്ത് കുടുംബശ്രീ സിഡിഎസ് ഏറ്റെടുക്കുകയായിരുന്നു.
വിദ്യാഭ്യാസത്തിനുള്ള സഹായവും സിഡിഎസ് നൽകി. ഇവർക്കായി കുടുംബശ്രീയുടെ സ്നേഹവീട് പദ്ധതിപ്രകാരം വീടും ഒരുക്കുകയായിരുന്നു. വിവിധ അയൽക്കൂട്ടങ്ങളിൽനിന്നു സമാഹരിച്ച ചെറിയ ചെറിയ തുകകൾ ചേർത്ത് ഏതാണ്ട് നാലു ലക്ഷത്തിലധികം ചെലവിലാണ് വീട് പണിതത്.
ആറ്റിങ്ങൽ കോളേജിൽ എംഎസ്സി പോളിമർ കെമിസ്ട്രി വിദ്യാർഥിനിയാണ് ശ്രീക്കുട്ടി. കുട്ടികൾക്ക് ട്യൂഷൻ എടുത്ത് കിട്ടുന്ന വരുമാനമാണ് കുടുംബത്തിന് ഏക ആശ്രയം. സ്നേഹവീട് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടി അമ്മ കൈമാറി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി പി മുരളി അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം ഡി സ്മിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐഷ റഷീദ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ വി ബിനു, ബി എൻ ജയകുമാർ, ലേഖ തുടങ്ങിയവർ സംസാരിച്ചു. തങ്കമണി ആർ കുറുപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാ?ഗതസംഘം ചെയർമാൻ ഡോ. കെ വിജയൻ സ്വാഗതവും സുനിത നന്ദിയും പറഞ്ഞു.