കൊച്ചി: കോലഞ്ചേരി തിരുവാണിയൂർ സ്വദേശി ആൻമേരി കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിന്റെ ആഘാതത്തിൽ നിന്നും പൂർണയായി മുക്തയായിട്ടില്ല . തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽനിന്ന് ആൻമേരി രക്ഷപ്പെട്ടത്. ബംഗളൂരുവിൽ ഡെന്റൽ വിദ്യാർഥിനിയായ ആൻമേരി യാത്ര തുടങ്ങിയത് ഡ്രൈവറുടെ തൊട്ടുപിന്നിലെ സീറ്റിലിരുന്നായിരുന്നു.
എന്നാൽ, പിന്നീട് മറ്റൊരു യാത്രക്കാരന് സീറ്റ് നൽകുന്നതിനായി കണ്ടക്ടർ ആൻമേരിയെ ഇടതുവശത്തെ സീറ്റിലേക്ക് മാറ്റിയിരുത്തി. പുലർച്ചെ കോയമ്പത്തൂരിന് സമീപം അപകടത്തിൽ പെട്ട ബസിന്റെ വലതുഭാഗത്താണ് കണ്ടെയ്നർ ലോറി ഇടിച്ചുകയറിയത്. ആൻമേരി ആദ്യം യാത്രചെയ്തിരുന്ന സീറ്റിലിരുന്ന യാത്രക്കാരനും കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെ 19 പേർ അപകടത്തിൽ കൊല്ലപ്പെട്ടു.
ഇടിയുടെ ആഘാതത്തിൽ വലതു വശത്തിരുന്ന ഒരാൾ ആൻമേരി ഇരുന്ന ഇടതുഭാഗത്തെ വിൻഡോയുടെ ചില്ല് തകർത്തുകൊണ്ട് പുറത്തേക്ക് തെറിച്ചുവീണു. വിൻഡോ പൊട്ടിയതിനാൽ രക്ഷാപ്രവർത്തകർക്ക് വേഗത്തിൽ, തന്നെ കണ്ടെത്താനും ബസിന് പുറത്തെത്തിക്കാനുമായെന്ന് ആൻമേരി പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കുന്നു.
സാരമായ പരിക്കുകളില്ലെന്ന് വ്യക്തമായതോടെ ആൻമേരിയെ രക്ഷാപ്രവർത്തകർ മറ്റൊരു ബസിൽ കയറ്റി വിടുകയായിരുന്നു. നാട്ടിലെത്തിയ ആൻമേരിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആഘാതത്തിൽ തോളെല്ലിനേറ്റ ക്ഷതമൊഴികെ ആൻമേരിക്ക് സാരമായ പരിക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. വിശദമായ പരിശോധനകൾ നടന്നുവരികയാണ്.