കൊച്ചി: കെഎസ്ആർടിസിയിലെ ജോലി ജനസേവനം കൂടിയാണെന്ന് സമൂഹത്തിന് കാണിച്ചുകൊടുത്ത രണ്ടുപേർ. കോയമ്പത്തൂർ അവിനാശിയിലെ വലിയ ദുരന്തത്തിൽ ഇല്ലാതായ ഗിരീഷും ബൈജുവും മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവർ. തങ്ങളുടെ ബസിൽ കയറുന്നവർ വെറും യാത്രക്കാർ മാത്രമായിരുന്നില്ല ഇവർക്ക്. അതിനാൽ തന്നെ അവരോടുള്ള കരുതലും വലുതായിരുന്നു.
2018 ജൂൺ മൂന്നിന് യാത്രയ്ക്കിടെ അപസ്മാരം ബാധിച്ച യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാൻ ഇവർ ബസ് തിരിച്ചുവിട്ട സംഭവം വാർത്തയായിരുന്നു.അന്ന്, ബന്ധുക്കളെത്തുംവരെ രോഗിക്കു കൂട്ടിരുന്നത് ബൈജുവാണ്.
സംഭവം തുടങ്ങുന്നത് ഇങ്ങനെ; ഏകദേശം നേരം വെളുക്കാറായപ്പോൾ ഒരു യാത്രക്കാരൻ ബൈജുവിനടുത്തെത്തി, ‘സാർ താക്കോൽ ഉണ്ടൊ?; എന്ന് ചോദിച്ചു’. കാര്യം അന്വേഷിച്ചപ്പോൾ, പുറകിൽ ഒരു യാത്രക്കാരിക്ക് അപസ്മാരം ആണെന്നായിരുന്നു മറുപടി. താക്കോൽ നൽകി കുറച്ചുനേരം കഴിഞ്ഞ് രണ്ടുപേരെത്തി. ‘അസുഖത്തിന് ഒരു കുറവുമില്ല, ആശുപത്രിയിലേക്ക് കൊണ്ട് പോവണ്ടി വരും’ ; അവർ പറഞ്ഞു
അപ്പോഴേക്കും ഹൊസൂരെത്തിയിരുന്നു. ബസ് തിരിച്ചു. നേരെ ഹൈവേക്ക് തൊട്ടടുത്തുള്ള ജനനി ആശുപത്രിയിലെത്തിച്ചു. യുവതിയെ അഡ്മിറ്റ് ചെയ്ത ശേഷം വിവരം ബാംഗ്ലൂർ എസി യെ അറിയിച്ചു. വേണ്ടകാര്യങ്ങൾ ചെയ്ത ശേഷം എത്തിയാൽ മതി എന്നും നിർദ്ദേശം ലഭിച്ചു. തൃശൂർ ഡിപ്പോയിലെ ബെന്നിയെ ഫോൺ ചെയ്ത് കാര്യങ്ങൾ പറഞ്ഞു.
”സാർ, ഇവിടെ അഡ്മിറ്റ് ചെയ്യണെൽ അഡ്മിഷൻ ഡെപ്പോസിറ്റ് കെട്ടിവയ്ക്കണം.” ”അതൊന്നും ഇപ്പോൾ നോക്കണ്ടാ, ക്യാഷ് കെട്ടിവയ്ക്ക്, ബാക്കി നമുക്ക് പിന്നീട് നോക്കാം, ഒരു ജീവന്റെ കാര്യം അല്ലെ ..!” എന്നായിരുന്നു ബെന്നിയുടെ മറുപടി.
ഡോക്ടർ കൂടിയായ യാത്രക്കാരിയുടെ അവസ്ഥ ഗുരുതരമായതിനാൽ ഒരാൾ ഇവിടെ നിൽക്കണം, എന്നാലെ ചികിത്സ നടപടികളുമായി മുന്നോട്ട് പോകുവാൻ പറ്റുകയുള്ളൂ എന്നായി ആശുപത്രി അധികൃതർ. റിസ്ക്ക് ഏറ്റെടുക്കാൻ പറ്റില്ലെന്നായിരുന്നു വിശദീകരണം.
ആരും തന്നെ അതിന് തയ്യാറാകാതെ വന്നപ്പോൾ ബൈജു പറഞ്ഞു .”ഇവരുടെ (കവിത) ആരെങ്കിലും എത്തും വരെ ഞാൻ നിൽക്കാം.” കൺട്രോൾ റൂമിൽ വിളിച്ചന്വഷിച്ചപ്പോൾ ഒരാൾക്ക് ബസ് ഓടിച്ച് ബാംഗ്ലൂർ പോകാമെങ്കിൽ ഒരാൾ ഹോസ്പിറ്റലിൽ നിൽക്കു, മറ്റൊരാൾ യാത്രക്കാരുമായി യാത്ര തുടരു എന്ന നിർദേശം ലഭിച്ചു..!
അങ്ങനെ ബൈജു ഹോസ്പിറ്റലിൽ നിന്നു. ബസിലെ മറ്റു യാത്രക്കാരുമായി കൂടെയുള്ള ജീവനക്കാരനായ ഗിരീഷ് ബാംഗ്ലൂരിലേക്ക് പുറപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി എംഡിക്കു വേണ്ടി ഡിടിഒ ഇവരെ ആദരിച്ചിരുന്നു.
ഒരിക്കൽ എറണാകുളത്ത് നിന്നും ബാംഗ്ലൂരിലേക്കുള്ള ട്രിപ്പ് മുടങ്ങാതിരിക്കാൻ 24 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞെത്തിയ ബൈജു വീണ്ടും വാഹനമോടിക്കാൻ തയ്യാറായ സംഭവവുമുണ്ട്. കഴിഞ്ഞ ഏപ്രിൽ 23നാണ് സംഭവം. ഷെഡ്യൂൾ ചെയ്ത ബസ് ബ്രേക്ക് ഡൗൺ ആയതിനെ തുടർന്ന് വിശ്രമമില്ലാതെ ബസ് ഓടിക്കാൻ തയ്യാറാവുകയായിരുന്നു. അവിനാശി അപകടത്തിൽ മരിച്ച ഇരുവരുടേയും മരണം കെഎസ്ആർടിസിക്ക് തീരാ നഷ്ടമെന്ന് ജീവനക്കാർ പറഞ്ഞു