കൊച്ചി: കണ്ണൂരിൽ ഒന്നരവയസുകാരനെ കരിങ്കല്ലിലേക്ക് എറിഞ്ഞുകൊന്ന അമ്മ ശരണ്യയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്. സംഭവത്തിൽ രോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി.
പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരുപാടി നിർത്താറായി! ആ വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണം എന്നുമില്ല’ – എന്ന് അശ്വതി ഫേസ്ബുക്കിൽ കുറിച്ചു. അമ്മ എന്ന വാക്കുകൾ യോജിക്കാത്തവരാണ് ഇക്കൂട്ടരെന്ന് സോഷ്യൽ മീഡിയകളിൽ ശക്തമായി ഉയരുന്നുണ്ട്.
കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭർത്താവ് പ്രണവുമായി അകന്നു കഴിഞ്ഞിരുന്ന ശരണ്യ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. കൃത്യം നടക്കുന്നതിന്റെ തലേദിവസം ശരണ്യ പ്രണവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിൽ താമസിപ്പിച്ചു.
കൊലപാതകക്കുറ്റം പ്രണവിൽ അടിച്ചേൽപ്പിക്കാനായിരുന്നു ഇത്. ഒടുവിൽ വെളുപ്പിനെ രണ്ടരയ്ക്ക് ആരുമറിയാതെ കുഞ്ഞിനേയും എടുത്ത് പുറത്തുവന്നു. പരിസരം വീക്ഷിച്ച ശേഷം കടൽ ഭിത്തിയിലെ പാറക്കെട്ടുകളിലേക്കു കുട്ടിയെ വലിച്ചെറിഞ്ഞു. വേദന കൊണ്ട് കുഞ്ഞ് കരഞ്ഞതോടെ ശരണ്യ ഇറങ്ങി താഴേക്ക് വന്ന് കുഞ്ഞിനെ എടുത്ത് ഒരിക്കൽ കൂടി കരിങ്കല്ലിലേക്ക് ആഞ്ഞെറിഞ്ഞു.
രണ്ടാമത്തെ ഏറിൽ കുഞ്ഞിന്റെ ശ്വാസം നിലച്ചു. ശേഷം ഒന്നുമറിയാത്ത പോലെ വീട്ടിലെത്തി. കൃത്യമായ അന്വേഷണത്തിനൊടുവിൽ ശരണ്യയെ രണ്ടാം ദിവസം തന്നെ പിടിക്കാൻ പൊലീസിനു സാധിച്ചു.