കൊച്ചി: മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ അതിജീവന പ്രതീകമാണ് ചേക്കുട്ടിപ്പാവകള്‍. ചേന്ദമംഗലത്തെ നെയ്ത്തുകാര്‍ക്ക് മൂന്നുമാസംകൊണ്ട് ചേക്കുട്ടിപ്പാവകള്‍ സമ്മാനിച്ചത് 14 ലക്ഷം രൂപയാണ്. പ്രളയത്തില്‍ വന്‍ നാശനഷ്ടം സംഭവിച്ച ചേന്ദമംഗലത്തെ പരമ്പരാഗത കൈത്തറി യൂണിറ്റുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടുകൊണ്ടാണ് ചളിപിടിച്ച തുണികളില്‍നിന്ന് ചേക്കുട്ടിപ്പാവകള്‍ പിറന്നത്.
സെപ്തംബറില്‍ തുടങ്ങിയ ചേക്കുട്ടിയുടെ ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ ചേന്ദമംഗലത്തെ കരിമ്പാടം ഹാന്‍ഡ്ലൂം വീവേഴ്സ് സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് 14 ലക്ഷംരൂപ എത്തിയതായി ചേക്കുട്ടി സംരംഭത്തിനു തുടക്കമിട്ട ലക്ഷ്മിമേനോന്‍, സംരംഭകന് ഗോപിനാഥ് പാറയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വെബ്സൈറ്റ് മുഖേന 89,000ത്തിലധികം ചേക്കുട്ടികള്‍ക്കുള്ള ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞു.ഒരു പാവയ്ക്ക് 25 രൂപയാണ് വില. ഇതുവഴി ഒരു സാരിക്ക് 7500 രൂപ മുതല്‍ 9000 വരെ ലഭിച്ചു. ഈ ലാഭത്തിലൂടെ ഓണവിപണിയിലുണ്ടായ നഷ്ടം നികത്താനാവുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.
പ്രളയം നാശംവിതച്ച ചേന്ദമംഗലത്തെ കുരിയാപ്പിള്ളി ഹാന്‍ഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് യൂണിറ്റില്‍നിന്നുള്ള തുണികളും ചേക്കുട്ടി നിര്‍മ്മാണത്തിനായി ശേഖരിക്കാന്‍ ആരംഭിച്ചതായി ലക്ഷ്മി മേനോന് പറഞ്ഞു. കൂടാതെ കൂടുതല്‍ പരിശീലന പരിപാടികള്‍ നടത്താനും ഉദ്ദേശമുണ്ട്.
ചേക്കുട്ടിനിര്മ്മാണം പരിശീലിപ്പിക്കുന്ന 240ലധികം ശില്‍പ്പശാലകള്‍ കേരളത്തിലും ഇന്ത്യയുടെ ഇതരഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും സംഘടിപ്പിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍മുതല്‍ ഐടി ഉദ്യോഗസ്ഥര്‍വരെ നിര്‍മ്മാണത്തിന്റെ ഭാഗമായി. വോളന്റിയര്മാര്വഴിയുള്ള പാവനിര്‍മ്മാണം ഈ മാസം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ചേക്കുട്ടിപ്പാവകള്‍ വന്‍ പ്രശസ്തിയാര്‍ജിച്ചതോടെ ചേക്കുട്ടി ഷര്‍ട്ടുകളും സാരികളും തയ്യാറാക്കി വിപണനത്തിനൊരുങ്ങുകയാണ് കൈത്തറി ജീവനക്കാര്‍. ചേക്കുട്ടി സംരംഭവുമായി സഹകരിച്ച ഫെഡറല്‍ ബാങ്ക് അടുത്തദിവസങ്ങളില്‍ പത്തുലക്ഷം രൂപകൂടി കൈമാറുമ്പോള്‍ സൊസൈറ്റിക്ക് പ്രളയത്തെത്തുടര്‍ന്നുണ്ടായ 25 ലക്ഷം രൂപയുടെ നഷ്ടം നികത്താനാകുമെന്ന് സൊസൈറ്റി സെക്രട്ടറി അജിത്ത്കുമാര്‍ ഗോതുരുത്ത് പറഞ്ഞു.