കൊച്ചി: മലയാള സിനിമാ മേഖലയിലെ ലൈംഗീക പീഡനം തുറന്നുപറഞ്ഞ് ഡബ്യുസിസി. പതിനേഴ് വയസുകാരി പാതിരാത്രിയില്‍ അഭയം തേടി തന്റെ മുറിയില്‍ എത്തിയ സംഭവത്തിന് സാക്ഷിയാണെന്ന് നടി രേവതി കൊച്ചിയില്‍ പറഞ്ഞു. തങ്ങളിപ്പോള്‍ സംസാരിക്കുന്നത് നാളെ മലയാള സിനിമ മേഖലയില്‍ വരുന്നവര്‍ക്ക് സുരക്ഷിതരായ ഇടമൊരുക്കാനാണെന്ന് രേവതി വ്യക്തമാക്കി.
പരാതി ഉന്നയിച്ച നടിക്ക് നീതി നല്‍കാതെ അവളെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയാണെന്നും നടിമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമൂഹം എന്ന നിലയില്‍ നാം അവളോട് ചെയ്യുന്നത് നീതിയല്ല. വിശാലമായ ഒരു ഇന്‍ഡസ്ട്രിയില്‍ ഇനി കടന്നു വരുന്നവര്‍ക്ക് സുരക്ഷിതമാകണം. ശക്തമായി പ്രതികരിക്കുന്നവരെ മാറ്റി നിര്‍ത്തപ്പെടുന്ന അവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്.
പതിനേഴുവയസുകാരിയായ പെണ്‍കുട്ടി പാതി രാത്രിയില്‍ രക്ഷപെടുത്തണം എന്ന് ആവശ്യപ്പെട്ട് വാതിലില്‍ മുട്ടിയ സംഭവം ഉണ്ട്. അത്തരം അനുഭവങ്ങള്‍ ഇനി ആര്‍ക്കും ഉണ്ടാവരുതെന്നും രേവതി ആവശ്യപ്പെട്ടു. ‘ഞങ്ങളുടെ മക്കള്‍ക്കു വേണ്ടിയിട്ടെങ്കിലും സിനിമാ വ്യവസായത്തില്‍ സുരക്ഷ ഉറപ്പാക്കണം. അമ്മ സംഘടനയുടെ ഓരോ എക്സിക്യൂട്ടിവ് അംഗത്തിനും ഉത്തരവാദിത്തം വേണ്ടേ? നാളെ മറ്റൊരാള്‍ക്കും ഇതു സംഭവിക്കാന്‍ ഇടയുണ്ട്. ആക്രമിക്കപ്പെട്ട നടി പരാതിപ്പെടാന്‍ കാണിച്ചത് ധൈര്യമാണ്’-രേവതി പറഞ്ഞു.
അമ്മയുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ട് വച്ചത് ദിലീപിന്റെ രാജി, രമ്യ, ഗീതു, റിമ ഇവരെ തിരിച്ചു വിളിക്കല്, നടിയെ തിരിച്ചു വിളിക്കല്, ബൈ ലോയില്‍ മാറ്റം വേണം എന്നീ നാലു ആവശ്യങ്ങളായിരുന്നു. എന്നാല്‍ ഇവയൊന്നിലും തീരുമാനം ഉണ്ടായില്ലെന്ന് മാത്രമല്ല. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് തുടര്‍ച്ചയായി ആവശ്യപ്പെടുകയും ചെയ്തെന്ന് രേവതി മാധ്യമങ്ങളോട് പറഞ്ഞു.