കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതികള്‍ തെളിവ് നശിപ്പിച്ചെന്ന് കുറ്റപത്രം. അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോള്‍ ധരിച്ച വസ്ത്രങ്ങളും ആയുധങ്ങളും മൊബൈല്‍ ഫോണുകളും കണ്ടെടുക്കാന്‍ കഴിയാത്ത വിധം നശിപ്പിച്ചെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്ത് വന്നു.
16 പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രത്തിന്റെ പകര്‍പ്പാണ് പുറത്തു വന്നത്. ആദ്യം കുറ്റപത്രത്തില്‍ ഉള്‍പ്പട്ട ഏഴ് പേര് ഇപ്പോഴും ഒളിവിലാണ്. ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫണ്ട് നേതാവുമായി മുഹമ്മദിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയ പ്രതികള്‍ പിന്നീട് അഞ്ച് ബൈക്കുകളിലാണ് ക്യാമ്പിന് പുറത്തെത്തിയത്.
കോളേജിന്റെ ചുറ്റുമതലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എഴുതിയ ചുമരെഴുത്ത് സംഘര്‍ഷം ഉണ്ടാക്കാനുള്ള ലക്ഷ്യത്തോടെ മായ്ച്ചുകളഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി സംഘര്‍ഷത്തിന് തുടക്കമിട്ടു. കോളേജ് വിദ്യാര്‍ത്ഥിയായ മുഹമ്മദാണ് അഭിമന്യുവിനെ കൊലയാളി സംഘത്തിന് ചൂണ്ടികാണിച്ച് കൊടുത്തത്.
സംഘര്‍ഷത്തിനിടയില്‍ 9-ാം പ്രതി ചിപ്പു എന്ന ഷിഫാസ് അഭിമന്യുവിനെ പിടിച്ച് നിര്‍ത്തി. ഇതിനിടെ 10ാം പ്രതി സഹല്‍ കത്തി ഉപയോഗിച്ച് അഭിമന്യുവിന്റെ ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നു. അഭിമന്യുവിനൊപ്പം കുത്തേറ്റ അര്ജ്ജുന് എന്ന വിദ്യാര്‍ത്ഥിയെ പിടിച്ചു നിര്‍ത്തിയത് 11-ാം പ്രതി ജിസാല്‍ ആണ്.
12-ാം പ്രതി ഷാഹിമാണ് കുത്തിയത്. വിനീഷ് എന്ന വിദ്യാര്‍ത്ഥിയെ 13-ാം പ്രതി സനീഷും കുത്തി പരുക്കേല്‍പ്പിച്ചു. സംഘത്തിലുള്ള മറ്റ് പ്രതികള്‍ ഈ സമയം റോഡിലുണ്ടായിരുന്ന എസ് എഫ് ഐ വിദ്യാര്‍ത്ഥികളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് ഒരു ബൈക്ക് മാത്രം ഉപേക്ഷിച്ച് മറ്റ് വാഹനങ്ങളില്‍ രക്ഷപ്പെട്ട പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ച് ആയുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിയാത്ത വിധം നശിപ്പിച്ചു.
കൂടാതെ കൃത്യ സമയത്ത് പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും, ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയും കണ്ടെടുക്കാന്‍ കഴിയാത്ത വിധം നശിപ്പിച്ചെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കോടതിയുടെ പരിഗണനയിലാണ്.
ജൂണ്‍ രണ്ടിന് പുലര്‍ച്ചെ ഒരുമണിയോടെയാണ് മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യു കുത്തേറ്റ് വീണത്.