തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഒഴിവാക്കാന്‍ ധാരണ. സൗജന്യപാസുകള്‍ ഉണ്ടാകില്ല. ഏഴുദിവസം നടത്താറുള്ള മേള ആറു ദിവസമാക്കി ചുരുക്കും. ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും.
ചെലവുചുരുക്കി മേള നടത്താമെന്ന നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന് അംഗീകരിച്ചതോടെ ആര്‍ഭാടങ്ങള്‍ കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണു ചലച്ചിത്ര അക്കാദമി. 27ന് മന്ത്രി എകെ ബാലന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും.
പത്തുലക്ഷം രൂപയാണ് ഈ വര്‍ഷം സമഗ്ര സംഭാവനയായിരുന്നു അക്കാദമി നല്‍കാനായിരുന്നത്. എന്നാല്‍ പ്രളയത്തെത്തുടര്‍ന്നുള്ള ചെലവുചുരുക്കലിന്റെ ഭാഗമായി തീരുമാനം അടുത്തവര്‍ഷത്തേക്കു മാറ്റി വച്ചു.
ഡെലിഗേറ്റ് ഫീസ് 650 രൂപയായിരുന്നത് 1500- 2000 രൂപയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്കു നല്കുന്ന നിരക്കിളവ് റദ്ദാക്കുന്നതും ആലോചനയിലാണ്.
ടാഗോര്‍ തിയറ്റര്‍ തന്നെയാകും മുഖ്യവേദി. രണ്ട് സ്വകാര്യ തിയറ്ററുകള്‍ കുറയ്ക്കുന്നതോടെ പ്രദര്‍ശന കേന്ദ്രങ്ങള്‍ 12 ആകും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ പൂര്‍ണമായും സൗജന്യമാക്കണമെന്ന് ആവശ്യപ്പെടും.
മുന്‍വര്‍ഷം ഒരുകോടിയോളം രൂപയാണു സിനിമകള്‍ക്കു മാത്രമായി ചെലവായത്. ഇത്തവണയും ഒരു കോടി മാറ്റിവച്ചിട്ടുണ്ട്. മറ്റിനങ്ങളില്‍ ചെലവു ചുരുക്കാമെങ്കിലും സിനിമകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്നാണ് അക്കാദമിയുടെ നിലപാട്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ജൂറിയംഗങ്ങളുടെ ചെലവു കുറയ്ക്കാന്‍ ശ്രമങ്ങളുണ്ട്. എല്ലാ അവാര്‍ഡുകള്‍ക്കുമുള്ള പുരസ്കാര തുക കുറയ്ക്കാമെന്നു നിര്‍ദേശം വന്നിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
സ്പോണ്‍സര്‍ഷിപ്പിലും അല്ലാതെയുമായി ചലച്ചിത്ര അക്കാദമി സ്വന്തം നിലയ്ക്കു മേള നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ആറരക്കോടി രൂപയാണു ചലച്ചിത്രമേളയ്ക്കു ചെലവായത്. ഇക്കുറി ചെലവ് മൂന്നരക്കോടിക്കുള്ളില്‍ നിര്‍ത്താനാണു ലക്ഷ്യമിടുന്നത്. ഡെലിഗേറ്റ് ഫീസ് കൂട്ടുന്നതോടെ രണ്ടുകോടി സമാഹരിക്കാന്‍ കഴിയുമെന്നാണു കണക്കുകൂട്ടല്‍.