പാലാ: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇനി 12 ദിവസത്തേക്ക് പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍. അരമനയില്‍ കഴിഞ്ഞിരുന്ന ബിഷപ്പിന് കൂട്ടിന് രണ്ട് കഞ്ചാവ് കേസ് പ്രതികളും. സി ക്ലാസ് ജയില്‍ ആയതിനാല്‍ കട്ടില് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബിഷപ്പിന് ലഭിക്കില്ല.
പാലാ സബ് ജയിലിനു മുന്പില് ബിഷപ്പ് ഫ്രാങ്കോയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് കാത്തുനിന്നത്. പാലാ ജനറല്‍ ആശുപത്രിയിലെ വൈദ്യ പരിശോധനക്ക് ശേഷം, രണ്ടേകാലോടെ ബിഷപ്പിനെ ജയിലിലേക്കു എത്തിച്ചു.
വന്‍ മാധ്യമ സംഘത്തിനും ജനക്കൂട്ടത്തിനും ഇടയിലൂടെ പാലാ സബ് ജയിലിന്റെ ഉള്ളിലേക്ക് തലതാഴ്ത്തി ബിഷപ് നടന്നു കയറി. കോടതി പാലാ സബ് ജയിലിലേക്ക് അയച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മൂന്നാം നമ്പര്‍ സെല്ലില്‍ 5968 -ാം നമ്പര്‍ തടവുകാരന്.
ജയിലിലെത്തിക്കും മുന്‍പു ജനറല്‍ ആശുപത്രിയില്‍ ഒരിക്കല്‍ക്കൂടി ആരോഗ്യ പരിശോധന നടത്തി. രണ്ടരയോടെ ബിഷപ്പിനെ ജയിലിലെത്തിച്ചു. ഏഴു സെല്ലുകളാണു പാലാ ജയിലിലുള്ളത്. ഇതില്‍ ഒന്ന് വീഡിയോ കോണ്‍ഫന്‍സിന് ഉപയോഗിക്കുന്നതാണ്. 20 പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ജയിലില്‍ നിലവില്‍ 46 പ്രതികളുണ്ട്. സുരക്ഷാ വിഷയമുള്ളതിനാല്‍ ബിഷപ്പിനു വേണ്ടി ഒന്‍പതു തടവുകാരെ ജയിലില്‍ നിന്നു മാറ്റി. അഞ്ചു പേരെ പൊന്‍കുന്നം സബ് ജയിലിലേക്കും നാലു പേരെ പോലീസ് കസ്റ്റഡിയിലുമെടുത്തു.
രണ്ടു കഞ്ചാവു കേസ് തടവുകാര്ക്കൊപ്പമാണു ബിഷപ്പിനെ പാര്‍പ്പിച്ചിരിക്കുന്നത്. റിമാന്‍ഡ് തടവുകാര്‍ക്ക് ജയില്‍ വസ്ത്രം ധരിക്കേണ്ടതില്ലെന്നുള്ളതിനാല്‍ ബനിയനും പാന്റും ധരിക്കാന്‍ ബിഷപ്പിനെ അനുവദിച്ചു. ശുചിമുറി സൗകര്യവും ഫാനും സെല്ലിലുണ്ട്.
സബ് ജയിലിലെത്തിയ ബിഷപ് ഉച്ചഭക്ഷണം കഴിച്ചു. ജയിലധികൃതര്‍ ഊണു കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്ന് മറുപടി നല്കി. തുടര്‍ന്ന് ഭക്ഷണം നല്കി. വൈകുന്നേരം ചായയും കുടിച്ചു. ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം ആവശ്യമായ മരുന്നുകള്‍ നല്കി. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഒരു പോലീസ് ഉദ്യോഗസ്ഥന് ബിഷപ്പിന്റെ സെല്ലില്‍ സദാ നിരീക്ഷണം നടത്തുന്നുണ്ട്. മറ്റു തടവുകാരെ അകത്തു കയറ്റിയ ശേഷം മാത്രമാണു ബിഷപ്പിനെ പുറത്തിറക്കുന്നത്. ഇനിയുള്ള കോടതി നടപടികളെ ആശ്രയിച്ചായിരിക്കും ബിഷപ്പിന് മുന്നില്‍ ജയിലിന്റെ വാതിലുകള്‍ തുറക്കുന്നത്.