കൊച്ചി: മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ സംഘം എറണാകുലം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ആഷൂ മാത്തൂര്‍, ടിഎസ് മെഹ്റ, അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പര്യടനം നടത്തിയത്. കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പ്രളയത്തിന്റെ ദുരിതങ്ങള്‍ സംഘത്തോട് വിവരിച്ചു. വികെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, ആര്‍ഡിഒ എസ് ഷാജഹാന്, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പിഡി ഷീല ദേവി, പറവൂര്‍ തഹസില്‍ദാര്‍ ഹരീഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ്, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
ഏഴാറ്റുമുഖത്ത് ഇടമലയാര്‍ ജലസേചനപദ്ധതിയുടെ ഭാഗമായുള്ള കനാല്‍ബണ്ട് തകര്‍ന്നതും പ്രളയത്തില്‍ ആറുപേരുടെ മരണത്തിനിടയാക്കി തകര്‍ന്നുവീണ കുത്തിയതോട് സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളിമേടയും കേന്ദ്രസംഘം സന്ദര്‍ശിച്ചു. പള്ളിമേടയും പരിസരവും കേന്ദ്രസംഘം വിശദമായി വീക്ഷിച്ചു. സംഘം പള്ളിയും സന്ദര്‍ശിച്ചു. ഭിത്തികള്പൊട്ടി അപകടാവസ്ഥായിലായ പള്ളി ഇതേവരെ തുറന്നുകൊടുത്തിട്ടില്ല. കുര്‍ബാനയും നടത്തിയിട്ടില്ല. 15 മിനിറ്റോളം കേന്ദ്രസംഘം പള്ളിയില്‍ ചെലവഴിച്ചു.
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച പറവൂര്‍ താലൂക്കിലും കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. കുറുമ്പന്തുരുത്ത് സെന്റ് ജോസഫ് പള്ളിയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ നാശനഷ്ടങ്ങള്‍ വിഡി സതീശന് എംഎല്‍എ സംഘത്തിന് വിശദീകരിച്ചുകൊടുത്തു. പള്ളിക്ക് സമീപമുണ്ടായിരുന്ന ഏഴുസെന്റ് സ്ഥലവും റോഡും ഇപ്പോഴും വെള്ളത്തിലാണ്. കുടിവെള്ളപൈപ്പും പ്രളയത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നിരുന്നു. ഏറെ നാശനഷ്ടങ്ങള്‍ സംഭവിച്ച കേരള അക്വാവെഞ്ചേഴ്സ് ഇന്റര്‍ നാഷണല്‍ ലിമിറ്റഡ് (കാവില്‍) കേന്ദ്രസംഘം സന്ദര്‍ശിച്ചു.
ഒമ്പതേക്കര്‍ സ്ഥലത്ത് നിലകൊള്ളുന്ന കാവില്‍ പൂര്‍ണമായും വെള്ളത്തിലായിരുന്നു. കേന്ദ്രസംഘം കാവില്പരിസരം ചുറ്റിക്കണ്ട് നഷ്ടങ്ങളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വെള്ളം പൊങ്ങിയ അളവുകള്‍ രേഖപ്പെടുത്തി. സ്ഥിതിവിവരങ്ങളെക്കുറിച്ച് കാവില്‍ പ്രവര്‍ത്തകരോട് ചോദിച്ചറിഞ്ഞു. 1.62 കോടിയുടെ നഷ്ടമാണ് കാവിലിന് സംഭവിച്ചിരിക്കുന്നത്.