തിരുവനന്തപുരം: മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് സഹകരണവകുപ്പിന്റെ കീഴില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. വീടുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടുത്തമാസം രണ്ടിന് തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. 4000 വീടാണ് സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്നത്. ഗുണഭോക്താക്കളുടെ ലിസ്റ്റ് ലഭ്യമാക്കാന്‍ റവന്യൂവകുപ്പിന് കത്ത് നല്കി. ജനുവരിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
സഹകരണ സംഘങ്ങള്‍, പ്രാഥമിക സംഘങ്ങള്‍, നാട്ടുകാര്‍ അടങ്ങുന്ന പ്രാദേശിക സംഘങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാകും നിര്‍മ്മാണം. വിദഗ്ധര്‍, എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സഹായം നിര്മ്മാണച്ചുമതലയ്ക്കുണ്ടാകും. എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍, പ്രിന്‍സിപ്പല്‍, അധ്യാപകര്‍ എന്നിവര്‍ സഹകരിക്കും. പദ്ധതിയില്‍ സഹകരിക്കുന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇവരുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മൂന്നാറില്‍ പുതിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം പരിഗണനയിലാണ്.
പരിസ്ഥിതിക്ക് അനുയോജ്യമായ ടൂറിസംവികസനം ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമനിര്‍മ്മാണം.ശബരിമലയിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 24ന് യോഗം ചേരും. നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കും. തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതടക്കമുള്ള മുഴുവന്‍ സൗകര്യവും ഇവിടെ സജ്ജീകരിക്കും. പമ്പ ഹില്‍ടോപ്പില്‍നിന്ന് ഗണപതി അമ്പലത്തിലേക്ക് പുതിയ പാലം നിര്‍മ്മിക്കും. പമ്പാതീരത്ത് പുതിയ കോണ്‍ക്രീറ്റ് നിര്‍മ്മാണം അനുവദിക്കില്ലെന്നുംഇവിടെയുള്ള ആശുപത്രി ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.