കൊച്ചി: അന്വേഷണ സംഘത്തിനോട് കള്ളങ്ങള്‍ നിരത്തി ഫ്രാങ്കോ മുളയ്ക്കല്‍. അന്വേഷണസംഘം തെളിവുകള്‍ നിരത്തി ഫ്രാങ്കോയുടെ വാദങ്ങളെ പോലീസ് പൊളിച്ചു. ഏഴ് മണിക്കൂറാണ് ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസവും ബിഷപ്പിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്കാണ് മടങ്ങിയത്.
കുറവിലങ്ങാട് മഠത്തില്‍ താമസിച്ചില്ലെന്ന വാദം റജിസ്റ്ററും മൊഴിയും പൊളിച്ചു. മുതലക്കോടം മഠത്തില്‍ താമസിച്ചെന്ന വാദവും തെളിവുകള്‍ നിരത്തിയപ്പോള്‍ പൊളിഞ്ഞു. പരാതിക്ക് കാരണം അച്ചടക്കനടപടിയെന്ന നിലപാടും തെറ്റാണെന്ന് തെളിയിച്ചു. അച്ചടക്കനടപടി വരുംമുന്പ് ബിഷപ്പിനെതിരെ പരാതിപ്പെട്ടതിന് തെളിവുകളുമുണ്ട്.
ബിഷപ് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. മൂന്ന് സംഘങ്ങളാണ് വസ്തുതാന്വേഷണം നടത്തുന്നത്. അന്വേഷണവിവരങ്ങളും മൊഴികളും വിശകലനം ചെയ്ത് അറസ്റ്റ് തീരുമാനിക്കും. നിയമോപദേശം കൂടി പരിഗണിക്കുമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ പ്രതികരിച്ചു.
ബിഷപ്പിനെ അറസ്റ്റുചെയ്യുന്നതിന് തടസമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അറിയിച്ചു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കണ. തെളിവുകള്‍ വിശകലനം ചെയ്യണം. ബിഷപ്പിനെ നാളെ രാവിലെ പത്തരമുതല്‍ വീണ്ടും ചോദ്യംചെയ്യും. ഇന്നും ഇന്നലെയും ഏഴുമണിക്കൂര്‍ വീതം ചോദ്യംചെയ്തു
രണ്ടാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതോടെ ബിഷപ്പ് ഹോട്ടലിലേക്ക് മടങ്ങി. തുടര്‍നടപടികളെക്കുറിച്ച് മധ്യമേഖലാ ഐജി സര്‍ക്കാര്‍ അഭിഭാഷകരുമായി ചര്‍ച്ചനടത്തി. അറസ്റ്റ് ചെയ്യല്‍ നീട്ടിവെക്കാനുള്ള കാരണം വ്യക്തമല്ല. നേരത്തെ അറസ്റ്റ് എപ്പോള്‍ വേണമെന്ന കാര്യത്തില്‍ പൊലീസ് തലപ്പത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു. മുഖ്യമന്ത്രി മടങ്ങിയെത്തുന്ന തിയതിയും കണക്കിലെടുത്തായിരുന്നു ചര്‍ച്ചകള്‍. ബിഷപ്പിനെതിരെ മതിയായ തെളിവുകളുണ്ട്. അറസ്റ്റിന് സാങ്കേതിക തടസ്സങ്ങളുമില്ല. എന്നാല്‍ അറസ്റ്റ് നീട്ടിവെക്കാനാണ് നിലവിലെ തീരുമാനം.
ബിഷപ്പിന്റെ വാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്ന് രണ്ടു ദിവസമായി നടക്കുന്ന ചോദ്യം ചെയ്യലിലൂടെ ഉറപ്പിച്ചാണ് പോലീസിന്റെ അറസ്റ്റ് നീക്കം. ഉചിതമായ നടപടി സ്വീകരിക്കാന്‍ അന്വേഷണ സംഘത്തിന് സ്വാതന്ത്ര്യം ഉണ്ടെന്ന് പോലീസ് മേധാവിയും വിശദീകരിച്ചു. ഇതുവരെ പറഞ്ഞതെല്ലാം തിരിച്ചടിച്ചതോടെയാണ് അറസ്റ്റ് നീക്കം സജീവമായത്.
സംഘേ
ജലന്ധറില്‍ എത്തി നേരിട്ടുകണ്ട അന്വേഷണത്തോട് പറഞ്ഞതും രണ്ടു ദിവസമായി തൃപ്പൂണിത്തുറയിലെ ചോദ്യംചെയ്യല്‍ കേന്ദ്രത്തില്‍ ഉദ്യോഗസ്ഥരുടെ നടുവിലിരുന്ന് ആവര്‍ത്തിച്ച് ഉന്നയിച്ചതും ഒന്നും മതിയാകില്ല പിടിച്ചുനില്ക്കാന് എന്ന് ബിഷപ് ഫ്രാങ്കോക്ക് തന്നെ ബോധ്യപ്പെട്ടു. അറസ്റ്റ് അനിവാര്യം എന്നുതന്നെയുള്ള നിലപാടിലേക്ക് അന്വേഷണ സംഘവും എത്തിച്ചേര്‍ന്നു. ഉച്ചയോടെ തന്നെ ഇക്കാര്യം പോലീസ് തലപ്പത്തേക്ക് ഔദ്യോഗികമായി അറിയിച്ചു. ഐജിയും എഡിജിപിയും അടക്കമുള്ളവര്‍ പോലീസ് മേധാവിയോട് സാഹചര്യം വിശദീകരിച്ചു.
മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നത് അറസ്റ്റിന് തടസമല്ല. അറസ്റ്റ് രേഖപ്പെടുത്തുന്നതിനൊപ്പം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മുഖേന വിവരം ഹൈക്കോടതിയെ അറിയിച്ചാല്‍ മതിയെന്ന് ധാരണയായിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി തിരിച്ചെത്തുന്ന സമയം കൂടി പരിഗണിക്കേണ്ടതുണ്ടോ എന്ന ആലോചനയും രാവിലെ ഉണ്ടായിരുന്നു. പ്രതിയെ പുറത്തിനിര്ത്തിക്കൊണ്ട് ശേഖരിക്കാവുന്ന തെളിവുകള്‍ പരമാവധി ആയിക്കഴിഞ്ഞു. അറസ്റ്റ് ഉണ്ടായിക്കഴിഞ്ഞാല്‍ കൂടുതല്‍ പേര് ബിഷപ്പിനെതിരെ തെളിവുകളുമായി പുറത്തുവരും എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.