തൃശ്ശൂര്‍: മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ദു:ഖത്തിലാണ് സിനിമാലോകവും സുഹൃത്തുക്കളും. ക്യാപ്റ്റന്‍ രാജുവിനോടൊപ്പമുള്ള നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് പലരും.
സിനിമാലോകത്തിനപ്പുറത്തും സൗഹൃദം സൂക്ഷിക്കുന്ന ആളായിരുന്നു ക്യാപ്റ്റന്‍.
ഷെഫായ സുരേഷ് പിള്ളയും അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്.
20 രൂപയും 50 രൂപയും തരുന്ന ഗെസ്റ്റുകളെ കൈകൂപ്പി വണങ്ങിയിരുന്ന കാലത്ത് 500 രൂപ ടിപ് നല്കിയ ക്യാപ്റ്റനാണ് സുരേഷ് പിള്ളയുട മനസില്‍ നിറയുന്നുത്.
ഇഷ്ടപ്പെട്ട കരിമീന്‍ മപ്പാസ് ഉണ്ടാക്കിക്കൊടുത്തതിന് 500 രൂപ ടിപ് നല്കിയ ക്യാപ്റ്റനെയാണ് സുരേഷ് പിള്ള ഓര്‍മ്മിക്കുന്നത്.
ക്യാപ്റ്റനും കുടുംബവും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോളുണ്ടായ അനുഭവം സമൂഹമാധ്യമത്തിലൂടെയാണ് സുരേഷ് പങ്കുവെച്ചത്.
സുരേഷ് പിള്ളയുടെ കുറിപ്പ്:
2000 ലെ 500 രൂപ!
ശ്രീ ക്യാപ്റ്റൻ രാജു സാറിനെ ആദ്യമായും അവസാനവുമായി കണ്ടത് ബാഗ്ളൂരിലെ കോക്കനട്ട് ഗ്രോവിൽ കുടുംബവുമായി അത്താഴം കഴിക്കാനെത്തിയപ്പോളാണ്. കരിമീൻ പൊരിച്ചതാണ് മെനുവിലുണ്ടായിരുന്നത് പക്ഷേ അദ്ദേഹത്തിന് വേണ്ടിയിരുന്നത് തേങ്ങാപ്പാലൊഴിച്ച കോട്ടയത്തെ മപ്പാസായിരുന്നു, തിരക്കിനിടയിൽ അത് അദ്ദേഹത്തിന് തയ്യാറാക്കി കൊടുത്തു. ഭക്ഷണ ശേഷം അടുക്കളയിൽ നിന്നും വിളിച്ചു വരുത്തി അഭിനന്ദിച്ച ശേഷം സ്നേഹത്തോടെ 500 രൂപ ടിപ്സ് തന്നത് നന്ദിയോടെ ഇന്നും ഓർക്കുന്നു! 20 രൂപയും 50 രൂപയും തരുന്ന ഗെസ്റ്റുകളെ കൈകൂപ്പി വണങ്ങിയിരുന്ന കാലത്താണ് ഇതെന്ന് ഓർമ്മ വേണം !
മലയാളത്തിന്റെ പ്രിയപ്പെട്ട അരിങ്ങോടർക്ക് ആദരാജ്ഞലികൾ !❤️??ആദരാജ്ഞലി