വൈക്കം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് അന്വോഷണ സംഘം അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെത്തി. സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ വൈദികന്റെ പിന്തുണയാണ്പീഡനവിവരം പുറത്തുപറയാന്‍ കാരണമെന്ന് കന്യാസ്ത്രീ മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വോഷണസംഘം എത്തിയത്. അന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈഎസ്പി സുഭാഷും സംഘവുമാണ് അഭിഷേകാത്മി മലയിലെ സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെത്തിയത്. നാലുമണിക്കൂറോളം വൈദികരില്‍നിന്നു മൊഴിയെടുത്തു.
അന്വോഷണത്തില്‍ കന്യാസ്ത്രീ അവിടെ ധ്യാനത്തിന് എത്തിയിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. കുമ്പസാരിച്ചപ്പോഴാണോ കന്യാസ്ത്രീ പീഡനവിവരം പറഞ്ഞത് എന്നറിയില്ല എന്ന മൊഴിയാണ് ധ്യാനകേന്ദ്രത്തില്‍നിന്ന് ലഭിച്ചത്. 2016 സെപ്റ്റംബറിലാണ് കന്യാസ്ത്രീ ധ്യാനകേന്ദ്രത്തില്‍ എത്തിയത്. അപ്പോള്‍ കുമ്പസാരിച്ചപ്പോഴാണ് പീഡന വിവരം അറിയിച്ചത് എന്നായിരുന്നു കന്യാസ്ത്രീയുടെ മൊഴി. ബിഷപ്പിന്റെ പീഡനം തുടരാന്‍ അനുവദിക്കരുതെന്ന് ധ്യാനകേന്ദ്രത്തിലെ വൈദികന് നിര്‍ദേശിക്കുകയായിരുന്നു.
മഠത്തില്‍നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയോ ഭീഷണിയോ ഉണ്ടായാല്‍ ധ്യാനകേന്ദ്രത്തില്‍ അഭയം നല്‍കാമെന്നും ഈ വൈദികന് പറഞ്ഞിരുന്നു. ഇതോടെയാണ് പീഡനത്തെ എതിര്‍ക്കാന്‍ ധൈര്യം കിട്ടിയതെന്നും കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ധ്യാനത്തില്‍ പങ്കെടുത്തവരെ കുമ്പസാരിപ്പിച്ച 12 വൈദികരില്‍നിന്നും അന്വേഷണസംഘം മൊഴിയെടുക്കും.
അതേസമയം ധ്യാനകേന്ദ്രത്തിലെ വൈദികര്‍ക്ക് കന്യാസ്ത്രീയെ പരിചയമില്ലെന്നും പീഡനത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് ധ്യാനകേന്ദ്രം നടത്തിപ്പുകാര്‍ പറയുന്നത്. അച്ചടക്കനടപടി സ്വീകരിച്ചതുകൊണ്ടാണ് കന്യാസ്ത്രീ ആരോപണം ഉന്നയിച്ചതെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിച്ചിരുന്നു. ഈ മാസം 19ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വോഷണ സംഘത്തിനു മുന്നില്‍ ഹാജരാകും.