കൊച്ചി: ഇരുപതാം നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ വെളളപ്പൊക്കമായിരുന്നു 1924 ല്‍ ഉണ്ടായത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി കേരളത്തില്‍ ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കം
ചരിത്രത്തില്‍ ഇന്നും അറിയപ്പെടുന്നത് 99ലെ വെള്ളപ്പൊക്കം എന്നാണ്. കൊല്ലവര്‍ഷം 1099 ല്‍ ഉണ്ടായ വെളളപ്പൊക്കമായതുകൊണ്ടാണ് 99ലെ വെളളപ്പൊക്കമെന്നറിയപ്പെടുന്നത്. അന്ന് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു പോയ നാടിനെ പുനരുദ്ധരിക്കാന്‍ ഇന്നത്തെ പോലെ തന്നെ വ്യാപകമായ രീതില്‍ സംഭാവനകള്‍ നല്‍കുകയും വാങ്ങുകയും ചെയ്തിരുന്നു.
അന്ന് തിരുവിതാംകൂര്‍ നായര്‍ ബ്രിഗേഡിലെ (സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയില്‍ തിരുവിതാംകൂര്‍ രാജ്യത്തിന്റെ സൈന്യം അഥവാ ട്രാവന്‍കൂര്‍ ആര്‍മി ആയിരുന്നു നായര്‍ ബ്രിഗേഡ് എന്ന് അറിയപ്പെട്ടിരുന്നത്) എല്ലാ അംഗങ്ങളും അവരുടെ ഒരു ദിവസത്തെ ശമ്പളം സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ഫ്ലഡ് റിലീഫ് കമ്മിറ്റിക്ക് നല്കി. മഹാരാജാവിന്റെ ബോഡിഗാര്‍ഡും നായര്‍ ബ്രിഗേഡും സിവില്‍ സ്റ്റാഫും ചേര്‍ന്ന് 750 രൂപ പിരിച്ചു നല്കി. അന്ന് 750 രൂപ കൊടുത്താല്‍ 85 പവന് സ്വര്‍ണം കിട്ടുമായിരുന്നു. പവന് 8.75 രൂപയായിരുന്നു അന്നത്തെ വില. ഇന്ന് അത്രയും സ്വര്‍ണം കിട്ടണമെങ്കില്‍ ഇരുപതു ലക്ഷത്തിനടുത്ത് കൊടുക്കണം.
1099 കര്‍ക്കിടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന മഴയിലുംപ്രളയത്തിലും പെട്ട് കേരളത്തിലെ താഴ്ന്ന ഭാഗങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയി. മദ്ധ്യതിരുവിതാംകൂറിനേയും തെക്കന്‍ മലബാറിനേയുമാണ് പ്രളയം കൂടുതലായി ബാധിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളപ്പൊക്കമുണ്ടായി.
വെള്ളപ്പൊക്കത്തില്‍ മരിച്ചവര്‍ എത്രയെന്നു കണക്കില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അന്ന് ഉണ്ടായിരുന്നില്ല. അന്നത്തെ പത്രവാര്‍ത്തകളും മറ്റു രേഖകളും പ്രളയത്തിന്റെ ഒരു ഏകദേശ ചിത്രം നമുക്ക് തരുന്നു. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. പാലത്തില്‍ വെള്ളം കയറി തീവണ്ടികള്‍ ഓട്ടം നിര്‍ത്തി. തപാല്‍ സംവിധാനങ്ങള്‍ നിലച്ചു. അല്പമെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞു.