ഇടുക്കി: മൂന്നാര്‍ ഗവണ്മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ പശുതൊഴുത്ത്. പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നാര്‍- ദേവികുളം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കോളേജ് കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.ഇതുമൂലം 40 ദിവസത്തോളം പഠനം മുടങ്ങുകയും ചെയ്തു. അതിനു ശേഷം തുടര്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിനായി ഡെപ്യൂട്ടി ഡയറക്ടറടക്കം മൂന്നാറില്‍ സന്ദര്‍ശനം നടത്തി നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കണ്ടെത്തി.
കെട്ടിടത്തിന്റെ ശോചനീയവസ്ഥ കണ്ട് അവിടെ പഠിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. കോളേജ് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്ടെത്തിയ മുറികള്‍ നല്കിയില്ലെന്നാണ്ആക്ഷേപം. എഞ്ചിനിയറിംങ്ങ് കോളേജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിനായി ഡെപ്യൂട്ടി ഡയറക്ടര്‍ കണ്ടെത്തിയതെന്നും, എന്നാല്‍ ക്യാമ്പസിന് പുറത്ത് വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താതെ കാലികള്‍ മേയുന്ന പശു തൊഴുത്തിനോട് സാമ്യമുള്ള മുറികളാണ് നല്‍കിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കെട്ടിടത്തില്‍ തറയടക്കമുള്ളവ തകര്‍ന്നുകിടക്കുകയാണ്. ഒരു ഹോള്‍ ആറ് ക്ലാസ് മുറികളായി തിരിച്ച് ഷിഫ്റ്റടിസ്ഥാനത്തിലാണ് ക്ലാസുകള്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ഇത്തരം സംവിധാനം തിരിച്ചടിയാവുമെന്നാണ് അധ്യാപകര്‍ പറയുന്നത്.
പശുത്തൊഴുത്തിനോട് സാമ്യമുള്ള കെട്ടിടത്തില്‍ പഠിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ച് മൂന്നാര്‍ ഗവമെന്റ് കോളേജ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ചു. അധ്യാപകരുടെ നേത്യത്വത്തില്‍ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കെട്ടിടത്തിന്റെ് അറ്റകുറ്റപ്പണികള്‍ നടത്തി പഠിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കണമെന്നാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. സംഭവത്തെ തുടര്‍ന്ന് അധ്യാപകരുടെ നേത്യത്വത്തില്‍ കെട്ടിടത്തിന്റെ തറയടക്കമുള്ള പണികള്‍ ആരംഭിച്ചു.