കോട്ടയം: പ്രതിഷേധം കത്തിപ്പടരുമ്പോഴും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുലുങ്ങാത്തതിന് കാരണം വത്തിക്കാനിലെ ഒരു കര്‍ദിനാളിലുള്ള സ്വാധീനമെന്ന് സംശയം. ലത്തീന്‍ സഭാ ബിഷപ്പുമാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കര്‍ദിനാളുമായി ഫ്രാങ്കോയ്ക്ക് നല്ല ബന്ധമുണ്ടെന്നാണ് പറയുന്നത്.
ഇന്ത്യയില്‍ സംഭവിച്ച വിവാദത്തെക്കുറിച്ച് മാര്‍പാപ്പയെ ധരിപ്പിക്കേണ്ടത് ഈ കര്‍ദിനാളാണ്. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി അപ്പോസ്തലിക് നുണ്‍ഷ്യൊ മാര്‍പാപ്പയുമായി ബന്ധപ്പെടുന്നതും ഇതേയാള്‍ വഴിയാണ്. അതിനാല്‍ മാര്‍പാപ്പയ്ക്ക് മുന്നില്‍ ഈ വിഷയം എത്തിയിട്ടുണ്ടോ എന്നുപോലും സംശയിക്കണമെന്ന് ഉന്നത സഭാകേന്ദ്രങ്ങള്‍ പറയുന്നു. ഫ്രാങ്കോയ്ക്കെതിരേ കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയിട്ടും നടപടിയുണ്ടാകാത്തതാണ് സംശയങ്ങള്‍ക്ക് കാരണം.
അന്വേഷണം കഴിയുന്നതുവരെ മാറിനില്ക്കാന് ഫ്രാങ്കോയോട് പറഞ്ഞിരുന്നെങ്കില്‍ വിഷയം ഇത്ര വലുതാകില്ലായിരുന്നു. അപ്പോസ്തലിക് നുണ്‍ഷ്യോ ജിയംബാറ്റിസ്റ്റ ഡിക്വാത്രോയോ സിബിസിഐ. പ്രസിഡന്റ് ഓസ്വാള്‍ഡ് ഗ്രേഷ്യസോ മാര്‍പാപ്പയെ നേരിട്ട് വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. മാര്‍പാപ്പയെ ഉപദേശിക്കുന്ന ഒമ്പതംഗ കര്‍ദിനാള്‍ സംഘത്തിലെ അംഗമാണ് ഓസ്വാള്‍ഡ് ഗ്രേഷ്യസ്.
ബിഷപ്പിനെതിരേ ബലാത്സംഗക്കുറ്റമാരോപിച്ചത് കന്യാസ്ത്രീയായിട്ടും സഭ ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. 1990 ജൂലായ് 13-ന് ഉത്തര്‍പ്രദേശിലെ ഗജ്റൗളയില് സെന്റ്മേരീസ് കോണ്‍വെന്റ് കൊള്ളയടിച്ച അക്രമികള്‍ രണ്ടു കന്യാസ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി. ആ ദിവസങ്ങളില്‍ ഇന്ത്യയൊട്ടാകെ വന്‍ പ്രതിഷേധമാണ് ക്രൈസ്തവസഭകളുടെ നേതൃത്വത്തിലുണ്ടായത്.
വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും തെരുവിലിറങ്ങി. പ്രധാനമന്ത്രിയായിരുന്ന വിപി സിങ്ങിന്റെ വസതിയിലേക്കും മാര്‍ച്ച് നടന്നു. അന്ന് ചെറുപുഷ്പ മിഷന് ലീഗിന്റെ ദേശീയ പ്രസിഡന്റും സിബിസിഐ ഉപദേശക സമിതിയംഗവുമായിരുന്ന ഇപ്പോഴത്തെ സുപ്രീംകോടതി ജഡ്ജി കുര്യന് ജോസഫ് ആക്രമണം നടന്ന മഠം സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സഭാ പ്രസിദ്ധീകരണമായ ‘സത്യദീപ’ത്തില്‍ വന്നിരുന്നു.