ചെറുതോണി: കുഞ്ഞിന് പെട്ടെന്നുണ്ടായ പനിയെ അനുഗ്രഹമായി കാണുകയാണ് ചേലച്ചുവട് ചോലിക്കരയില്‍ തോമസും ഭാര്യ റാണിയും. ഇളയ കുഞ്ഞിനെ ബാധിച്ച പനിയാണ് തോമസിനെയും കുടുംബത്തെയും ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടുത്തി ഇന്ന് ജീവനോടെയിരിക്കുന്നതിന് കാരണം.
ഉരുള്‍പൊട്ടലില്‍ ഒരേക്കര്‍ സ്ഥലവും വീടും നഷ്ടമായ ഇവര്‍ക്ക് ബാക്കിയായത് ജീവന് മാത്രമാണ്.
തലേദിവസം തുടങ്ങിയ തോരാമഴയും ഇളയ കുട്ടിക്കു പെട്ടെന്നുണ്ടായ പനിയുമായിരുന്നു. തോമസ് എറണാകുളത്തു ഹോട്ടല്‍ ജോലിക്കാരനാണ്. മൂത്ത രണ്ടു കുട്ടികളെയും വെണ്മണിയിലുള്ള സ്വന്തം വീട്ടിലാക്കിയശേഷം റാണി പനി ബാധിച്ച ഇളയകുട്ടിയുമായി മുരിക്കാശ്ശേരിയിലെ ആശുപത്രിയിലേക്കു പോയി. അന്നവിടെ തങ്ങേണ്ടിവന്നതാണ് ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
വെള്ളപ്പൊക്കമായതിനാല്‍ തോമസ് ജോലിസ്ഥലത്തുനിന്നു വീട്ടിലെത്താനാവാതെ വഴിയില്‍ കുടുങ്ങി. രാത്രിയില്‍ ഇവരുടെ വീടും ഒരേക്കര്‍ സ്ഥലവും ഉരുള്‍പൊട്ടലില്‍ നാമാവശേഷമായി. രാവിലെ അയല്‍വാസികള്‍ വിളിച്ചുപറഞ്ഞപ്പോഴാണ് ഇവര്‍ വിവരം അറിയുന്നത്. ചുരുളി സെന്റ് ജോര്‍ജ് പള്ളിയുടെ സ്ഥലത്തു നിന്നു കടപുഴകിയെത്തിയ മൂന്നു വന്മരങ്ങള് വീടിനുമേല്‍ വന്നിടിച്ചു നാശം വരുത്തുകയായിരുന്നു.
കിടപ്പാടവും ഭൂമിയും നഷ്ടമായ യുവദമ്പതികള്‍ പോകാനൊരിടമില്ലാതെ കൈക്കുഞ്ഞുങ്ങളുമായി അന്തിയുറങ്ങുന്നതു പടുതാ ഷെഡിലാണ്.