കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതും, നീതി നിഷേധിക്കപ്പെടുന്നതില്‍ മനംനൊന്ത് കന്യാസ്ത്രീ ഏകാന്തവാസത്തില്‍. പിസി ജോര്‍ജ്ജിന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശവും പോലീസിന്റെ നിരന്തര മൊഴിയെടുക്കലും മാനസികമായി തളര്‍ത്തി. അതീവ ദുഃഖിതയായി, ആരോടും സംസാരിക്കാതെ ഭക്ഷണവും ഉപേക്ഷിച്ചിരിക്കുകയാണ് കന്യാസ്ത്രീ. ഇതോടെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് മഠത്തിലെ അന്തേവാസികളും ബന്ധുക്കളും.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്കിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ പതിവ് വിട്ടുള്ള പ്രവര്‍ത്തികളാണ് ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും ആശങ്കയുടെ മുള്‍മുനയില്‍ എത്തിച്ചിട്ടുള്ളത്. ഇന്നലെ ഉച്ചയോടെ നിറമിഴികളോടെ മുറിയില്‍ കയറി കതകടച്ച ഇവര്‍ പിന്നീട് ആരുടെയും ഫോണ്‍കോളുകള്‍ അറ്റന്റ് ചെയ്തില്ല. മുട്ടി വിളിച്ചിട്ടും മുറി തുറന്നില്ല. ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും പുറത്തേയ്ക്ക് വന്നില്ല. വെള്ളവും ഭക്ഷണവും ഉപേക്ഷിച്ച് മുറിയടച്ചിരിക്കുന്നു എന്നുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഈ സ്ഥിതിയില്‍ ഏറെ വിഷമിക്കുന്നു എന്നും ഇനി എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് തങ്ങളെന്നും കന്യാസ്ത്രീയുടെ ബന്ധുക്കളും അടുപ്പക്കാരും വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഫ്രങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ചിരുന്ന സമരപരിപാടിയില്‍ പങ്കെടുക്കാന്‍ മറ്റ് കന്യാസ്ത്രികളില് ഒട്ടുമിക്കവരും കൊച്ചിയിലായിരുന്ന അവസരത്തില്‍ ഉണ്ടായ അപ്രതീക്ഷിത സംഭവത്തില്‍ മഠത്തിലേ മറ്റ് അന്തേവാസികളും വിഷമത്തിലായി. രാത്രി വൈകിയും കന്യസ്ത്രീ സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലന്ന് അടുത്ത ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് മാധ്യമങ്ങളെക്കണ്ട് കേസിലെ നിര്‍ണ്ണായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവര്‍. ഇപ്പോഴത്തെ അവസ്ഥയില്‍ ഇത് നടക്കില്ലെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും ഇന്നലെ രാത്രി തന്നെ മാധ്യങ്ങളോട് സൂചിപ്പിരുന്നു.
പോലീസ് നല്കുന്ന വിവരങ്ങള്‍ പ്രകാരം ഇതുവരെ ആകെ അന്വേഷണം നടന്നത് 45 ദിവസം.
ഇതിനകം മൊഴി രേഖപ്പെടുത്താനും സംശയ ദൂരികരണത്തിനുമെന്ന പേരില്‍ കന്യാസ്ത്രീയെ 20 മണിക്കൂറിലേറെ ചോദ്യം ചെയ്തെന്നും ജലന്ധറില്‍ പോയി വന്നശേഷവും മൊഴിയെടുക്കല്‍ തുടര്‍ക്കഥയായി മാറിയെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി.
പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള ഫ്രാങ്കോ മുളയ്ക്കലിനെ കഷ്ടി 9 മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്തതെന്നും പൊലീസ് ബിഷപ്പിനെ കാത്തിരുന്ന നാല് മണിക്കൂര്‍ കൂടി ഇതില്‍ ഉള്‍പ്പെടുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഓരോ തവണയും പോലീസെത്തി സിസ്റ്ററുടെ കണ്ണീര് വീഴ്ത്തിയിട്ടാണ് പോലീസുകാര്‍ മടങ്ങുന്നത്. പീഡിപ്പിക്കപ്പെട്ട സഹോദരിയെ വീണ്ടും പലവിധത്തില്‍ കഷ്ടപ്പെടുത്തുകയും വേദനിപ്പിക്കുകയുമാണ്.