തൃശ്ശൂര്‍:അകകണ്ണിന്റെ വെളിച്ചത്തില്‍ നഷ്ട സ്വപ്നങ്ങളെ വലയെറിഞ്ഞ് തിരിച്ചുപിടിക്കുകയാണ് മരിയനാട്ടെ വില്‍ഫ്രഡ്, ഇരു കണ്ണിലും നിറയെ ഇരുട്ടാണെങ്കിലും വലയെറിഞ്ഞും ചൂണ്ടയിട്ടും മീനുമായി വില്‍ഫ്രഡ് മരിയനാട്ടെ ഒറ്റമുറി വീട്ടിലേക്ക് തിരിച്ചെത്തും.
പതിനൊന്നുവര്‍ഷം മുമ്പ് ആശുപത്രിയധികൃതരുടെ അശ്രദ്ധയാണ് വില്‍ഫ്രഡിന്റെ കാഴ്ചയെ നഷ്ടപ്പെടുത്തിയത്. അപകടത്തെ തുടര്‍ന്ന് ഇടംകണ്ണിന് നടത്തേണ്ട അടിയന്തിര ശസ്ത്രക്രിയ ആശുപത്രിയധികൃതര്‍ ചെയ്തത് വലതുകണ്ണിനാണ്. അതോടെ ഇരു കണ്ണിലും പിന്നീട് കൂട്ട് ഇരുട്ട് മാത്രം.
കടല്‍മുറ്റത്ത് കളിച്ചുവളര്‍ന്ന വില്ഫ്രഡിന് കടലിനെ കൈപ്പിടിയിലൊതുക്കാന്‍ വലിയ താമസമുണ്ടായില്ല. കൂറ്റന്‍ തിരകളില്‍ ചിതറിത്തെറിക്കുന്ന ബോട്ടുകളില്‍ വെറുംകയ്യോടെ പോയി, കൈനിറയെ മീനുമായി വരുന്ന അച്ഛനായിരുന്നു ഹീറോ. കുഞ്ഞു വില്ഫ്രഡിനെ പുറംകടലില്‍ മല്‍സ്യബന്ധനത്തിനു പോകുന്ന ബോട്ടിലേക്ക് ആദ്യം കൂടെക്കൂട്ടിയത് അച്ഛനാണ്, പന്ത്രണ്ടാം വയസ്സില്‍. അതുകൊണ്ട് ആഴങ്ങളിലേക്ക് ഭയമില്ലാതെ വല വീശിയെറിഞ്ഞു വില്‍ഫ്രഡ്. പലപ്പോഴും കൂറ്റന്‍ തിരമാലകള്‍ ബോട്ടില്‍നിന്നു ചുഴറ്റിയെറിഞ്ഞിട്ടുണ്ട്. ഉപ്പുവെള്ളം കുടിച്ച് കര കാണാതെ നീന്തിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടുനീണ്ട കടലോട്ടം.
അതിനിടെ തുണയായി മേരി സ്റ്റെല്ലയെത്തി. രണ്ടു മക്കളും. ക്രിസ്തുദാസിയും മേരിദാസനും. അന്നന്നത്തെ മീന്‍വിറ്റു കിട്ടുന്ന പണംകൊണ്ട് സന്തോഷമായി കഴിഞ്ഞിരുന്ന കുടുംബത്തെ മുക്കിക്കളഞ്ഞ രാക്ഷസത്തിരമാലയെത്തിയത് ഒരു വീഴ്ചയുടെ രൂപത്തിലാണ്.
തിരുവനന്തപുരം മരിയനാട്ടെ പറമ്പിലേക്ക് വേലി കെട്ടാനുള്ള ചുള്ളിക്കമ്പുകള്‍ പെറുക്കിയെടുക്കാന്‍ പോയ പകല്‍ വില്ഫ്രഡിന് ഇന്നും ഓര്‍മയുണ്ട്. അത്രയും വെളിച്ചം പിന്നെ കണ്മുന്നില് തെളിഞ്ഞിട്ടില്ലല്ലോ. സുഹൃത്തിനോടു സംസാരിക്കാന്‍ പൊക്കംകുറഞ്ഞ കിണറിന്റെ പടവില്‍ ഇരുന്നതാണ് വില്‍ഫ്രഡ്. അത്രയും കരുതലോടെ. പക്ഷേ, അങ്ങേയറ്റത്തെ മീനിനെപ്പോലും കൊരുത്തെടുക്കുന്ന ചൂണ്ടക്കൊളുത്തുപോലെ വിധി വില്ഫ്രഡിനെ വീഴ്ത്തി, കിണറാഴങ്ങളിലേക്ക്. പിന്നെ ഓര്മ തുടങ്ങുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്.
ദേഹമാകെ മുറിവേറ്റിരുന്നു. ശരീരത്തിലും തലയിലുമടക്കം വീഴ്ചയുടെ ഒട്ടേറേ അടയാളങ്ങള്‍… വേദനയുടെ ദിവസങ്ങള്‍. കടല്‍ച്ചൊരുക്കുകള്‍ ഒരുപാട് കണ്ടിട്ടുള്ള വില്‍ഫ്രഡ് ആശുപത്രിക്കിടക്കയിലും ഉന്മേഷം കൈവിടാതെ ചിരിച്ചു. ഏഴും എട്ടും വയസ്സുള്ള മക്കള്‍ക്ക് കഥ പറഞ്ഞുകൊടുത്തു. പക്ഷേ, ഇടത്തേ കണ്ണില്‍ പകല്‍ വെളിച്ചത്തിലും ഇരുട്ട് ഉറഞ്ഞു കയറുന്നത് വില്‍ഫ്രഡ് അറിയുന്നുണ്ടായിരുന്നു. ഒരുവശം നിഴല്‍പോലെ മങ്ങി തലവേദന അസഹ്യമായപ്പോള്‍ വില്‍ഫ്രഡ് ഡോക്ടറോട് പറഞ്ഞു, ‘എനിക്ക് ഒന്നും കാണാന്‍ കഴിയുന്നില്ല’.
കാഴ്ചപരിശോധനകള്ക്കൊടുവില് മങ്ങിത്തുടങ്ങിയ ഇടംകണ്ണിന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ തീര്‍ത്തുപറഞ്ഞു. ഭാര്യ മേരി സ്റ്റെല്ലയ്ക്കും അമ്മയ്ക്കും പേടിയായിരുന്നു സമ്മതിക്കാന്‍. വില്‍ഫ്രഡ് പക്ഷേ മഞ്ഞുമലപോലെ ഉറച്ചുനിന്നു. നാളെയെന്തെങ്കിലും വന്ന് കൂടുതല്‍ കുഴപ്പമുണ്ടാകുന്നതിനു മുന്‍പ് എത്രയും വേഗം നിഴല്‍വെളിച്ചത്തില്‍ നിന്ന് പുറത്തു കടക്കണമെന്നായിരുന്നു വില്ഫ്രഡിന്. ഉള്ള സമ്പാദ്യമൊക്കെ ചികില്‍സയ്ക്കും വീട്ടുചെലവിനുമായി തീര്‍ന്നിരുന്നു അപ്പോഴേക്കും.
കണ്ണിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ഉള്ളുനിറയെ വെളിച്ചവുമായി കണ്‍തുറന്ന വില്‍ഫ്രഡ് കണ്ടത് ഇരുട്ടു മാത്രമാണ്. രണ്ടുവശത്തും! കണ്ണിലേക്കു തടവിനോക്കവേ വലതുവശത്തെ വെച്ചുകെട്ടില്‍ കൈതടഞ്ഞു. ഇടതുകണ്ണിനു ശസ്ത്രക്രിയ നിര്‍ദേശിച്ച വില്ഫ്രഡിന് ആശുപത്രിക്കാര് ശസ്ത്രക്രിയ നടത്തിയതു വലത്തേ കണ്ണില്‍. കണ്ണുഡോക്ടര് തന്ന കുറിപ്പിലെഴുതിയ ഇംഗ്ലിഷൊന്നും വായിച്ചു മനസ്സിലാക്കിത്തരാന്‍ വില്ഫ്രഡിന് ആരുമുണ്ടായിരുന്നില്ലല്ലോ. കണ്മുന്നില്നിന്നു മാഞ്ഞുപോയ വെളിച്ചത്തിന്റെ നിഴലുതേടി വില്‍ഫ്രഡ് കരഞ്ഞു… കാത്തിരുന്നു കുറേനാള്‍. ഒന്നുമുണ്ടായില്ല. ഇരുട്ടിനോട് പൊരുത്തപ്പെട്ടേ പറ്റൂവെന്ന് മനസ്സിലാക്കിയ വില്‍ഫ്രഡ് ആരോടും പരാതിപ്പെടാന്‍ നില്‍ക്കാതെ ആശുപത്രി വിട്ടിറങ്ങി.
മുപ്പത്തിമൂന്നാം വയസ്സിലെ ആ വീഴ്ച പിടിച്ചുലച്ചു കളഞ്ഞത് കുടുംബത്തെ മുഴുവനുമാണ്. സഹായിക്കുമെന്നു കരുതിയ എല്ലാ വാതിലുകളും ഓരോന്നായി അടഞ്ഞു. എല്‍ഐസി പോളിസിയില്‍നിന്ന് അര്‍ഹമായൊരു തുക കിട്ടാനുണ്ടായിരുന്നു വില്ഫ്രഡിന്. പക്ഷേ, എല്ലാ ചികില്‍സാ രേഖകളും വാങ്ങിപ്പോയ ഏജന്റ് പിന്നെയാ വഴിയേ വന്നില്ല. ഉപജീവനത്തിനു മാര്‍ഗങ്ങളില്ലാതെ വന്നപ്പോള്‍ മേരി സ്റ്റെല്ല മീന്‍കുട്ടയുമായി ചന്തയില്‍ പോയിത്തുടങ്ങി.
മിണ്ടിപ്പറഞ്ഞിരിക്കാന്‍ ചുവടുകളെണ്ണിയെണ്ണി വില്‍ഫ്രഡ് ഇടയ്ക്കിടെ കടല്‍ത്തീരത്തേക്കു പോവും. അകക്കണ്ണുകൊണ്ട് തിരമാലയുടെ വലുപ്പമളക്കും. കമിഴ്ത്തിയിട്ട വള്ളങ്ങളെ തലോടി, വഴിതെറ്റാതെ തപ്പിത്തപ്പി വില്‍ഫ്രഡ് തിരികെ നടക്കുമ്പോള്‍ കടലമ്മയുടെ കണ്ണുനിറയും. ആ കണ്ണീരുകണ്ട് കടലിലേക്ക് ഒപ്പംകൂടാന്‍ വിളിച്ചതൊരു സുഹൃത്താണ്. ആദ്യം മടിച്ചുനിന്ന വില്‍ഫ്രഡ്, എന്തു സംഭവിച്ചാലും എനിക്കു ജീവനുണ്ടെങ്കില്‍ നീ കരയ്ക്കെത്തുമെന്ന ഉറപ്പില്‍ വീണ്ടും കടല്‍ വെള്ളത്തിന്റെ നനവറിഞ്ഞു. പതിനൊന്നു വര്‍ഷം പിന്നിടുന്ന രണ്ടാം അധ്യായത്തിന്റെ തുടക്കമായിരുന്നു അത്. അന്നോളം കണ്ട വഴികള്‍ വില്‍ഫ്രഡ് ബോട്ടിലിരുന്നു കേട്ടറിഞ്ഞു. ഓരോ ഉപ്പുകാറ്റിലും മനസ്സില്‍ വഴിയളവുകള് വരഞ്ഞിട്ടു.
എന്നിട്ടും മല്‍സ്യബന്ധനത്തിനു പുറംകടലിലേക്കു പോകാന്‍ ആദ്യമെല്ലാം പേടിയായിരുന്നു. അപ്രതീക്ഷിതമായ അപകടങ്ങള്‍ വന്നാല്‍ ഒറ്റപ്പെട്ടു പോകുമെന്ന ഭയം പിന്നിലേക്കു വലിച്ചു. സഹായിക്കാനാവാതെ വള്ളത്തിലിരുന്ന് സുഹൃത്തുക്കള്‍ക്ക് ഭാരമാവുന്നതു പന്ത്രണ്ടാം വയസ്സിലേ കടല്‍വിളി കിട്ടിയ വില്ഫ്രഡിന് താങ്ങാനാവില്ലായിരുന്നു. പക്ഷേ, ഓരോ ശ്രമത്തിലും സ്വരുക്കൂട്ടിയ ധൈര്യംകൊണ്ട് ആ പേടിയെല്ലാം വില്‍ഫ്രഡ് കടലില്‍ കളഞ്ഞു.
തിരയടി ഇല്ലാത്ത മാസങ്ങളില്‍ വള്ളത്തില്‍ വില്‍ഫ്രഡും കൂട്ടുകാര്‍ക്കൊപ്പം പോവും. കൈപിടിച്ചു കയറ്റിയിരുത്തിയാല്‍ പിന്നെ ഒരു പേടിയും ബാധിക്കില്ല. മൂന്നു പതിറ്റാണ്ടിന്റെ കൈത്തഴക്കംകൊണ്ട് വല വീശിയും ആഴത്തിലേക്കു ചൂണ്ടയിട്ടും മീനുകളെ പിടിക്കും. ചൂണ്ടക്കൊളുത്തിന്റെ വലിവുകൊണ്ട് ഏതു മീനാണെന്നറിയും വില്‍ഫ്രഡ്. അത് കിറുകൃത്യമായിരിക്കും. അനുഭവങ്ങള്‍ തന്ന കാഴ്ച കണ്ണിനുമപ്പുറത്താണല്ലോ.
ശക്തമായ തിരയടി ഉള്ള മാസങ്ങളില്‍ വില്‍ഫ്രഡ് പുറംകടലിലേക്കു പോവില്ല. കരയിലിരുന്ന് ചൂണ്ടയിടും. ഭാര്യ മേരി സ്റ്റെല്ല വിലയ്ക്കു വാങ്ങിയ മീനുമായി ചന്തയില്‍ കച്ചവടം നടത്തും. വെളിച്ചത്തില്‍നിന്ന് ഇരുട്ടിലേക്കു പിച്ചവയ്ക്കുന്നതിനിടെ മക്കളെയൊന്നും വേണ്ടവിധം പഠിപ്പിക്കാനായില്ലെന്ന കുറ്റബോധമുണ്ട് വില്ഫ്രഡിന്. പത്താംക്ലാസ് വരെ പഠിച്ച മകന് മേരിദാസന്‍ അച്ഛന്റ വഴിയേ കടലിലിറങ്ങിത്തുടങ്ങി. പ്ലസ് ടു വരെ പഠിച്ച മകള്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്.
അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ പലതും നേടിയെടുക്കേണ്ടത് എങ്ങനെയെന്നറിയില്ലായിരുന്നു വില്ഫ്രഡിന്. പറഞ്ഞു കൊടുക്കാനും ആരുമുണ്ടായിരുന്നില്ല. വായിച്ചുകേട്ട് മനസ്സിലാക്കിയത് പലതും തെറ്റായിരുന്നെന്ന് അറിയുന്നതേ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. അപ്പോഴേക്കും കുരുക്കുകള്‍ പലതും മുറുകിക്കഴിഞ്ഞിരുന്നു.
കടലില്‍ പോവാനാവാത്ത പകലുകളില്‍ തനിയെ വീട്ടിലിരുന്ന് വില്‍ഫ്രഡ് ദിവസങ്ങളെണ്ണും. വെയിലു കായുന്ന വള്ളങ്ങളില്‍ വെറുതേ പോയിരുന്ന് വഴിതെറ്റാതെ തിരിച്ചു നടക്കും. തിരികെ വന്നിരുന്ന് ചൂണ്ടക്കൊളുത്തിലെ നീണ്ട ചരട് പലകുറി അഴിച്ചു കെട്ടും. പക്ഷേ, രാപ്പകലുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പലകുറി പരാജയപ്പെട്ട് ഒടുവില്‍ അതിജീവനത്തിന്റെ അടയാളപ്പെടുത്തലോടെ കര കയറുന്ന മീന്പിടിത്തക്കാരന് ഹേണസ്റ്റ് ഹെമിങ് വേയുടെ ‘സാന്റിയാഗോ’യെപ്പോലെ യഥാര്‍ഥ ജീവിതത്തിലെ സാന്റിയാഗോയായി പോരാട്ടം തുടരുകയാണ് വില്‍ഫ്രഡ്…