കൊച്ചി: ദുരിതാശ്വാസ മേഖലകളില്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്ന നിശബ്ദ സേവകരെ പലപ്പോഴും ആളുകള്‍ അറിയുന്നില്ല. അറിയപെടുന്നവർ ക്യാമറയും സെല്‍ഫിയുമൊക്കെയായി ഇറങ്ങുന്നവരെയാണ്.
മലയാളികളുടെ പ്രമുഖ സംവിധായകന് രാജീവ് രവി അങ്ങനെയൊരു നിശബ്ദ സേവകൻ ആണ് .
പറവൂരിലെ ദുരിത ബാധിത പ്രദേശങ്ങളിലാണ് ഏത് സമയവും ഈ മനുഷ്യനെന്ന് രാജീവിനെ അടുത്തറിയുന്നവര്‍ പറയുന്നു. ബോംബെയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നുമൊക്കെ സഹായവുമെത്തുന്ന സിനിമാപ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നത് രാജീവാണ്.
കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകനായ രവിവര്‍മ്മ ഫേസ്ബുക്കില്‍ എഴുതി:
”ഇന്നലെ അച്യുതന് കുട്ടി വന്നു. അച്യുതന് കുട്ടി സത്യജിത്റായ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കുന്നു. പൊതു വിഷയം സിനിമയും സിനിമാക്കാരും ആയി. രാജീവ് രവിയുടെ സിനിമകളും പ്രവര്‍ത്തന രീതിയും വിഷയമായി.
അച്യുതന് കുട്ടി: ആ മനുഷ്യന് പറവൂരിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ മാറിയിട്ടില്ല. ഒരുപാട് സഹ സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോഴും ട്രക്കുകള്‍ അത്യാവശ്യ സാധനങ്ങളുമായി എത്തുന്നു.
കൊൽക്കത്തയില്‍ നിന്നും ബോബെയില്‍ നിന്നുമൊക്കെ സിനിമാ വിദ്യാര്‍ത്ഥികളും മറ്റും എത്തിയിരുന്നു. പലരും ഇപ്പോഴും തിരിച്ചു പോയിട്ടില്ല. പ്രവര്‍ത്തനത്തില്‍ ആണ്. സിനിമാ കലക്ടീവിന്റെ പേരിലാണ് സംഭാവനകള്‍. [രാജീവിന്റെ ബാന്നര്‍ ആണത് ] ഒരു വടവൃക്ഷം പോലെ, നിശബ്ദമായി രാജീവ്. ട്രക്കുകള്‍ അയച്ചത് രാജീവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്…. അച്യുതന് കുട്ടി പറഞ്ഞു കൊണ്ടിരുന്നു ……….
ഇന്ത്യയിലെ മികച്ച സിനിമാറ്റോഗ്രാഫര്‍മാരില്‍ ഒരാളായ രാജീവിന് പക്ഷെ സെല്‍ഫി എടുക്കാന്‍ വലിയ പിടിയില്ലെന്നു തോന്നുന്നു. ഫേസ് ബുക്കില്‍ ഒന്നും കാണുന്നില്ല.”
രവിവര്‍മ്മയുടെ പോസ്റ്റിന് മാധ്യമപ്രവര്‍ത്തകയായ രേണു രമാനാഥ് ഇങ്ങനെ കമന്റ് ചെയ്തിരിക്കുന്നു:
”മഹാരാജാസിലെ ചെയര്‍മാനായിരുന്നു രാജീവ്. രാജീവിനു രാഷ്ട്രീയ ബോധവും സാമൂഹ്യബോധവും ആരെയും ബോധിപ്പിക്കാനുള്ളതായിരുന്നില്ല ഒരു കാലത്തും. ഇങ്ങനെയൊക്കെ എഴുതുന്നതു കണ്ടാല്‍ തന്നെ രാജീവിനത് ഇഷ്ടപ്പെടുകയുമില്ല…”