കോഴിക്കോട്: നാട് നടുങ്ങിയ ക്രൂരതയ്ക്കാണ് കോഴിക്കോട് ബാലുശ്ശേരി സാക്ഷിയായത്. നവജാതശിശുവിനെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.
പൊക്കിള്‍കൊടി മുറിച്ച ബ്ലേഡ് ഉപയോഗിച്ചാണ് കുഞ്ഞിന്റെ കഴുത്തറുത്തതെന്ന്
റിഷയുടെ കുറ്റസമ്മതം. തനിക്ക് ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു, പറ്റിപ്പോയിയെന്നായിരുന്നു ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന റിന്‍ഷ പോലീസിനോട് നടത്തിയ കുറ്റസമ്മതം.
ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞതോടെ അമ്മയ്ക്കും സഹോദരനുമൊപ്പം സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടെ അമ്മയ്ക്ക് ക്യാന്‍സര്‍ ബാധിച്ചു. അമ്മയ്ക്ക് അസുഖം ബാധിച്ചതോടെ റിന്‍ഷ ജോലിക്ക് പോയിത്തുടങ്ങി. ഇതിനിടെ ഗര്‍ഭിണിയായി. എന്നാല്‍ പുറത്ത് അറിയിച്ചിരുന്നില്ല. പുറത്തറിയാതിരിക്കാന്‍ വീട്ടില്‍ തന്നെയാണ് പ്രസവിച്ചത്. മാനഹാനി ഭയന്നാണ് താന്‍ ഈ കൊടുംകൈ ചെയ്തതെന്നും റിന്‍ഷ പോലീസിനോട് പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസ് കാവലില്‍ പ്രസവാനന്തര ചികിത്സയിലാണ് റിന്‍ഷ. എങ്കിലും കുഞ്ഞിനെ കൊന്നതില്‍ അവരിപ്പോള്‍ പശ്ചാത്തപിക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. അയല്പക്കകാര് അമ്മയോടും സഹോദരനോടും റിന്‍ഷ ഗര്‍ഭിണിയാണെന്ന് പറഞ്ഞുവെങ്കിലും ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയാണ് റിന്‍ഷ ചോദ്യങ്ങളെ നേരിട്ടത്. എന്നാല്‍ കുഞ്ഞിന്റെ അച്ഛന് ആരാണെന്ന ചോദ്യത്തിന് റിന്‍ഷ ഇതുവരെ മൊഴി നല്‍കിയിട്ടില്ല.
കുഞ്ഞിനെ കൊന്നതായിരുന്നോ എന്ന ചോദ്യത്തിന് അതെയെന്ന് സമ്മതം മൂളിയതോടെ മജിസ്ട്രേറ്റിന്റെ സമ്മതത്തോടെ മെഡിക്കല്‍ കോളേജില്‍ പോലീസ് കാവലില്‍ ഇവരെ ചികിത്സയ്ക്ക് വിട്ടയച്ചു. മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷമേ പോലീസ് തുടര്‍ നടപടിയെടുക്കൂ. കോഴിക്കോട് ബാലുശ്ശേരിക്കടുത്ത പാറമുക്കിലാണ് ഇവരുടെ വീട്.