വഡോദര: സ്വന്തം ജീവൻ പണയം വെച്ച് ഒന്നര വയസുകാരിയെ പ്ലാസ്റ്റിക് പാത്രത്തിൽ സുരക്ഷിതമായി കരയ്ക്കെത്തിച്ച വഡോദരയിലെ പോലീസുദ്യോഗസ്ഥന് കൈയ്യടിച്ച് സമൂഹമാധ്യമങ്ങൾ. കുഞ്ഞിനെ കഴുത്തോളം മുങ്ങിയ വെള്ളത്തിലൂടെയാണ് തലയിൽ ചുമന്ന് ഗോവിന്ദ് ചൗഡ എന്ന പോലീസ് ഇൻസ്പെക്ടർ ഒന്നര കിലോമീറ്റർ നടന്ന് സുരക്ഷിത സ്ഥലത്തെത്തിച്ചത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഗുജറാത്ത് എഡിജിപി ഡോ. ഷംഷേർ സിങാണ് ട്വിറ്ററിലൂടെ പങ്ക് വെച്ചത്.
വെള്ളം കയറിയ വിശ്വമിത്രി റെയിൽവേ സ്റ്റേഷന് സമീപമുള്ള പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് ഒറ്റപ്പെട്ട വീട്ടിൽ നിന്നും സ്ത്രീയേയും പിഞ്ചു കുഞ്ഞിനേയും കണ്ടെത്തിയത്. പ്ലാസ്റ്റിക് കയർ കെട്ടി ആൾക്കാരെ വെള്ളക്കെട്ടിലൂടെ നീങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയെങ്കിലും പിഞ്ചു കുഞ്ഞിനെ സുരക്ഷിതയാക്കാൻ പ്ലാസ്റ്റിക് പാത്രത്തിന്റെ സഹായം തേടുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നും പോലീസിനുണ്ടിയിരുന്നില്ല.
കുട്ടിയെ കൈയിലെടുത്ത് നീങ്ങുന്നത് അപകടമാണെന്ന് തോന്നിയതിനെ തുടർന്നാണ് കുട്ടിയെ പ്ലാസ്റ്റിക് പാത്രത്തിലാക്കിയതെന്ന് ഗോവിന്ദ് പറയുന്നു. പാത്രത്തിൽ കുഞ്ഞിന് സുഖകരമായി ഇരിക്കാനാവുന്ന വിധത്തിൽ തുണികൾ വെച്ച് കുട്ടിയെ അതിനുള്ളിലിരുത്തി അഞ്ചടിയോളം ഉയരത്തിലുള്ള വെള്ളത്തിലൂടെ ഗോവിന്ദ് നീങ്ങുകയായിരുന്നു. ഒടുവിൽ, കുഞ്ഞിനെ സുരക്ഷിതമായി എത്തിച്ചതോടെ പോലീസ് സംഘത്തിന് ആശ്വാസമായി.
വഡോദരയിൽ 24 മണിക്കൂറിലേറെ തുടർച്ചയായി പെയ്ത കനത്ത മഴയിലാണ് നഗരം മുങ്ങിപ്പോയത്. ഈ സമയത്തിനുള്ളിൽ 499 മില്ലീമീറ്ററോളം മഴയാണ് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിലാണ്. ഇതോടെ, വാഹനങ്ങളും ഉപകരണങ്ങളും നിരത്തിലൂടെ ഒഴുകുന്ന കാഴ്ചയാണ് വഡോദരയിൽ നിന്നും പുറത്തുവരുന്നത്. മുതലകൾ ഉൾപ്പടെയുള്ള ജീവികളും ജലത്തിലൂടെ ഒഴുകി എത്തുന്നതായാണ് റിപ്പോർട്ട്. ഇതോടൊപ്പം ഗുജറാത്ത് പോലീസ് നടത്തുന്ന രക്ഷാപ്രവർത്തനങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
ഇതിനിടെയാണ് ഗോവിന്ദ് ചൗഡയുടെ ഫോട്ടോയും എഡിജിപി പങ്കുവെച്ചത്. ചിത്രം ശ്രദ്ധയിൽപ്പെട്ടവരെല്ലാം പോലീസ് ഉദ്യോഗസ്ഥനെ പ്രശംസിക്കുകയാണ്. ധൈര്യവും അർപ്പണ മനോഭാവവുമുള്ള ഈ ഉദ്യോഗസ്ഥന്റെ മനുഷ്യത്വപരമായ പ്രവൃത്തിയിൽ അഭിമാനിക്കുന്നുവെന്ന് ഗോവിന്ദിന്റെ ഫോട്ടോയ്ക്കൊപ്പം എഡിജിപി ട്വീറ്റ് ചെയ്തു.
Proud of the humanitarian work of this cop in Vadodara. Great courage & dedication. Rescued the baby & family. #VadodaraRains #sdrf #NDRF @GujaratPolice @IPS_Association pic.twitter.com/wWEVcJu3Ho
— Dr. Shamsher Singh IPS (@Shamsher_IPS) August 1, 2019