ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെടല്‍. വായു മലിനീകരണത്തിന് സിഎന്‍ജി വാഹനങ്ങള്‍ കാരണമാകുന്നുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.
1988ലെ മോട്ടോര്‍ വാഹന നിയമം ഫലപ്രദമായി നടപ്പാക്കാത്തതിനാലാണ് നഗരത്തില്‍ വാഹനങ്ങള്‍ മൂലമുള്ള വായുമലിനീകരണം വര്‍ധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധസംഘടന സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് കോടതി ഉത്തരവ്.
വര്‍ദ്ധിച്ചു വരുന്ന വായൂമലിനീകരണത്തിന് കാരണം മോട്ടോര്‍വാഹന നിയമം നടപ്പാക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വരുത്തുന്ന വീഴ്ചയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്, ജസ്റ്റിസ് എജെ ഭംബാനി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.